ദില്ലി: റിസര്‍വ് ബാങ്ക് അടുത്തിടെ പുറത്തിറക്കിയ പുതിയ നോട്ടുകള്‍ കീറിയാലോ കേട് വന്നാലോ ബാങ്കുകളില്‍ നിന്ന് മാറ്റി കിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 2000, 500 രൂപാ നോട്ടുകള്‍ക്ക് പുറമെ അടുത്തിടെയിറക്കിയ 200, 50 രൂപാ നോട്ടുകളും കേട് പറ്റിയാല്‍ ഉപയോഗശൂന്യമാകും. എന്നാല്‍ 100 രൂപയുടേതടക്കം നേരത്തെയുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാന്‍ സാധിക്കുകയും ചെയ്യും.

പുതിയ നോട്ടുകള്‍ മാറ്റി കൊടുക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഇതുവരെ സര്‍ക്കുലര്‍ പുറത്തിറക്കാത്തതാണ് കാരണമായി പറയുന്നത്. ആര്‍.ബി.ഐയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ബാങ്കുകള്‍ കീറിയതോ മുഷിഞ്ഞതോ കേടുവന്നതോ ആയ നോട്ടുകള്‍ മാറ്റി നല്‍കുന്നത്. കേടുവന്ന പുതിയ നോട്ടുകളുമായി ബാങ്കില്‍ ചെന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. 2000 രൂപയുടെ നോട്ടുകള്‍ പോലും ഇങ്ങനെ ഒന്നും ചെയ്യാന്‍ കഴിയാതെ കൈയ്യില്‍ കൊണ്ടു നടക്കുന്നവരുണ്ട്. ബാങ്കില്‍ നിന്നുപോലും മാറ്റി കിട്ടില്ലെന്നുള്ളതിനാല്‍ ചെറിയ തകരാറുള്ള ഇത്തരം നോട്ടുകള്‍ പോലും ആരും സ്വീകരിക്കുന്നുമില്ല. ഇത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എ.ടി.എമ്മുകളില്‍ നിന്ന് കേടായ നോട്ടുകള്‍ കിട്ടുന്നത് പോലും ബാങ്കുകള്‍ മാറ്റിക്കൊടുക്കുന്നില്ലെന്ന് പലയിടങ്ങളില്‍ നിന്നും ആരോപണങ്ങളുണ്ട്. ഇത്തരത്തില്‍ അനുഭവമുള്ള ആളുകള്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്. പുതിയ നോട്ടുകള്‍ ഒരു കാരണവശാലും മാറ്റി നല്‍കാനാവില്ലെന്ന് തന്നെ ബാങ്ക് അധികൃതരും പറയുന്നു.