ഓണക്കാലത്തും ജനങ്ങളെ വലച്ച് എ.ടി.എമ്മുകള്‍. ഉദ്യോഗസ്ഥ നഗരമായ തലസ്ഥാനത്ത് ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ലാത്തതിനാല്‍ ജനങ്ങള്‍ നട്ടം തിരിയുകയാണ്. അതേസമയം വേണ്ടനടപടികള്‍ സ്വീകരിച്ചുവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ഓണമാഘോഷിക്കാന്‍ പണമെടുക്കാനായി ചെല്ലുമ്പോള്‍ തലസ്ഥാനത്തെ ഭൂരിഭാഗം എ.ടി.എമ്മുകളും കാലിയാണിപ്പോള്‍. നഗരത്തില്‍ ഏകദേശം 200 എ.ടി.എം കൗണ്ടറുകളുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഏറ്റവും തിരക്കേറിയ സമയമായിട്ടും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ശമ്പളമെത്തുന്ന സമയമായിട്ടും. ബാങ്കുകള്‍ വേണ്ട മുന്‍കരുതലുകളെടുത്തില്ലെന്നാണ് പ്രധാന ആക്ഷേപം.
എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാനായി സ്വകാര്യ ഏജന്‍സികളെയാണ് മിക്ക ബാങ്കുകളും ഏല്‍പിച്ചിട്ടുള്ളത്. എല്ലാ എ.ടി.എമ്മുകളിലും പണം ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഓണം പ്രമാണിച്ച് മൂന്നും നാലും തീയതികളില്‍ എല്ലാ ബാങ്കുകളും അവധിയിലാണ്. എന്തുസംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം.