തിരുവനന്തപുരം: വീണ്ടും എസ്ബിഐയുടെ സര്‍വ്വീസ് ചാര്‍ജ് കൊള്ള. അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. ഇനിമുതല്‍ സൗജന്യ സര്‍വ്വീസ് നല്‍കേണ്ടെന്നാണ് തീരുമാനം. സിഡിഎംഎയില്‍ പണം നിക്ഷേപിക്കുന്നതിനും മുഷിഞ്ഞ നോട്ട് മാറ്റുന്നതിനുമടക്കം സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്ബിഐയുടെ ഓണ്‍ലൈന്‍, മൊബൈല്‍ പണ ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കും

പണം ഡിപ്പോസിറ്റ് ചെയ്യുന്നതിന് മിനിമം രണ്ട് രൂപമുതല്‍ മാക്‌സിമം എട്ട് രൂപ വരെ ഈടാക്കും. ഡിപ്പോസിറ്റ് മിഷ്യീന്‍ വഴിയുള്ള പണം പിന്‍വലിക്കലിനും മിനിമം ആറ് രൂപ ഈടാക്കും. മുഴിഞ്ഞ നോട്ടുകള്‍ മാറ്റാന്‍ 20 എണ്ണത്തില്‍ കൂടുതലുള്ള ഓരോ നോട്ടിനും രണ്ട് രൂപ വച്ച് ഈടാക്കും. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള മൂല്യത്തിന് അഞ്ച് രൂപവച്ചും ഈടാക്കും.


സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്ക് ബുക്ക് അനുവദിക്കുന്നിതിലും ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും സര്‍വീസ് ടാക്‌സും ഈടാക്കും. 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും. ഇനി മുതല്‍ റുപ്പേ, ക്ലാസിക് എടിഎം കാര്‍ഡുകള്‍ മാത്രമേ സൗജന്യമായി നല്‍കൂ എന്നും എസ്ബിഐ വ്യക്തമാക്കുന്നു.