മുംബൈ: ജനുവരിയില്‍ റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതോടെ പേടിഎം പേയ്മെന്റ് ബാങ്ക് ഈ മാസം തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ചീഫ് എക്സിക്യൂട്ടീവ് വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചു. റിസര്‍വ് ബാങ്ക് സഹകരിച്ചാല്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ബാങ്കിങ് സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 
ജനങ്ങളുടെ പണം ഒരു ബാധ്യതയായല്ല ആസ്തിയായി കാണും. നിലവിലെ ബാങ്കിങ് രീതികള്‍ കാലഹരണപ്പെട്ടതാണ്. ബാങ്കിങ് സേവനങ്ങള്‍ ഇതുവരെ എത്തിയിട്ടില്ലാത്ത സാധാരണക്കാരിലേക്ക് അത് എത്തിക്കുന്ന പുതിയ രീതിയായിരിക്കും പേടിഎം സ്വീകരിക്കുക. വ്യവസായികള്‍ക്കും പ്രമുഖര്‍ക്കും മാത്രമാണ് നിലവില്‍ ബാങ്കുകള്‍ ലോണ്‍ കൊടുക്കുന്നത്. മാന്യന്മാര്‍ക്കെല്ലാം ശിക്ഷയാണ് അവിടെ നിന്ന് കിട്ടുന്നത്. അധികാരത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ക്ക് എത്ര കോടിയും വായ്പ കിട്ടും. അത് തിരിച്ചു വാങ്ങാന്‍ ബാങ്കുകള്‍ക്ക് കഴിയുകയുമില്ലെന്ന് പേടിഎം സി.ഇ.ഒ പറഞ്ഞു.

രാജ്യത്ത് ഇന്റര്‍നെറ്റ് ശൃംഖല ശക്തമാവുന്നതോടെ പേടിഎമ്മിന്റെ സാധ്യതകളും വര്‍ദ്ധിക്കും. നിലവില്‍ തങ്ങള്‍ക്ക് 21.5 കോടി ഉപഭോക്താക്കളുണ്ട്. എസ്.ബി.ഐക്ക് പോലും ഇപ്പോള്‍ 20.7 കോടി ഉപഭോക്താക്കള്‍ മാത്രമാണുള്ളത്. പേടിഎം മാത്രം പ്രതിമാസം ശരാശരി 20 കോടി ഇടപാടുകള്‍ നടത്തുന്നു. മറ്റെല്ലാ മൊബൈല്‍ വാലറ്റുകളും ചേര്‍ന്ന് നടത്തുന്നത് 19 കോടി ഇടപാടുകളാണ്. നിങ്ങള്‍ക്ക് ഒരു ബിസിനസ് സംരംഭത്തെ ഇകഴ്ത്തി കാണിക്കാം എന്നാല്‍ സാങ്കേതിക വിദ്യയെ തടുത്ത് നിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.