വന്‍ നഷ്ടം ഏറ്റുവാങ്ങി മരവ്യവസായ, പ്ലൈവുഡ് നിര്‍മ്മാണ മേഖല
100 കോടി രൂപയുടെ പ്രാഥമിക നഷ്ടം ഈ മേഖലക്ക് ഉണ്ടായതായാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം: പ്രളയത്തിൽ വന്‍ നഷ്ടമുണ്ടായ മരവ്യവസായ, പ്ലൈവുഡ് നിര്‍മ്മാണ മേഖലയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണമെന്ന് സോമിൽ ഓണേഴ്സ് ആന്‍റ് പ്ലൈവുഡ് മാനുഫാക്ടേഴ്സ് അസോസിയേഷൻ. 100 കോടി രൂപയുടെ പ്രാഥമിക നഷ്ടം ഈ മേഖലക്ക് ഉണ്ടായതായാണ് കണക്കാക്കുന്നത്.
പെരുമ്പാവൂര്‍ മേഖലയില്‍ 42 പ്ലൈവുഡ് കമ്പനികൾ പൂർണമായും പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. നിരവധി കമ്പനികളുടെ യന്ത്ര സാമഗ്രികളും തകരാറിലായിരുന്നു. കനത്ത നഷ്ടമുണ്ടായ ഈ മേഖലയ്ക്ക് ഇനി ഉയർത്തെഴുന്നേൽക്കാൻ സർക്കാർ സഹായം കൂടിയേ തീരു. 25 ലക്ഷം രൂപയെങ്കിലും പലിശരഹിത വായ്പ സർക്കാർ പ്രഖ്യാപിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവിലെ വായ്പകള്‍ക്ക് രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ചയ്ക്കും ഗവൺമെന്‍റ് എത്രയും പെട്ടെന്ന് സൗകര്യമൊരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളടക്കം ആയിരക്കണക്കിനാളുകള്‍ പണിയെടുത്തിരുന്ന മേഖലയാണിത്. ഇപ്പോഴത്തെ പ്രതിസന്ധി മൂലം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.