ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് 5367.14 കോടി രൂപയുടെ നഷ്ടം. ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാങ്കിന് മൂന്നു മാസത്തെ പ്രവര്‍ത്തനത്തിനിടെ ഇത്ര വലിയ നഷ്ടമുണ്ടാകുന്നത്. 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 306 കോടി രൂപ നേട്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇത്ര വലിയ നഷ്ടത്തിലേക്കു ബാങ്ക് കൂപ്പുകുത്തിയത്.

കിട്ടാക്കടം വര്‍ധിച്ചതാണു ബാങ്കിന് ഇത്ര വലിയ പ്രവര്‍ത്തന നഷ്ടമുണ്ടാക്കിയത്. നിഷ്ക്രിയ ആസ്തി അവസാന പാദത്തില്‍ 12.9 ശതമാനമായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള പാദത്തില്‍ ഇത് 8,47 ശതമാനമായിരുന്നു. അതായത് ഡിസംബര്‍ പാദത്തിലുണ്ടായിരുന്ന 34338 കോടി രൂപയുടെ നിഷ്ക്രിയ ആസ്തി 55818 കോടി രൂപയായി ഉയര്‍ന്നു.