ദില്ലി: ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി നിര്‍മ്മിക്കുന്ന നെല്ലിക്ക ജ്യൂസ് ആര്‍മി ക്യാന്റീനുകളില്‍ നിന്ന് പിന്‍വലിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എല്ലാ ഡിപ്പോകളിലും അവശേഷിക്കുന്ന നെല്ലിക്ക ജ്യൂസിന്റെ സ്റ്റോക്ക് വിവരങ്ങള്‍ അറിയിക്കണെന്ന് കാണിച്ച് ഏപ്രില്‍ മൂന്നിന് ആര്‍മിയുടെ കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ് കത്തയച്ചിട്ടുണ്ട്.

വിപണിയില്‍ പച്ചപിടിയ്ക്കാന്‍ പതജ്ഞലിയെ സഹായിച്ച ഉല്‍പ്പന്നമാണ് നെല്ലിക്ക ജ്യൂസ്. കൊല്‍ക്കത്തയിലെ ലാബില്‍ ഒരു ബാച്ച് ജ്യൂസ് പരിശോധിച്ചപ്പോള്‍ ഇവ ഉപയോഗിക്കാന്‍ പാടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. തുടര്‍ന്നാണ് എല്ലാ ആര്‍മി ക്യാന്റീനുകളില്‍ നിന്നും ഇവ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ നെസ്‍ലേ കമ്പനിയുടെ മാഗി ന്യൂഡില്‍സില്‍ മായം കണ്ടെത്തിയ അതേ ലാബിലെ പരിശോധന തന്നെയാണ് പതഞ്ജലിയുടെ മായവും പുറത്തെത്തിച്ചത്. രാജ്യത്ത് സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 12 മില്യന്‍ ഉപഭോക്തക്കളിലേക്ക് 5300 ഓളം ഉല്‍പ്പന്നങ്ങളാണ് കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ് വിതരണം ചെയ്യുന്നത്.