ദില്ലി: നോട്ടു നിരോധനത്തിനുശേഷം ബാങ്കുകൾ തുറന്നുപ്രവർത്തിച്ച ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ റിസർവ് ബാങ്കിന്‍റെ നിർദേശം. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബർ എട്ട് മുതൽ ഡിസംബർ 30 വരെയുള്ള പ്രവൃത്തിദിവസങ്ങളിലെ ദൃശ്യങ്ങൾ സൂക്ഷിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്. ബാങ്കുകൾക്ക് അയച്ച നോട്ടീസിലാണ് ആർബിഐ ഉത്തരവ് നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂടാതെ, ബാങ്ക് ഇടപാടുകളുടെ വിശദവിവരങ്ങൾ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

ആദായ നികുതി വകുപ്പിന്റെ നടപടികൾക്ക് കരുത്തേകാൻ നിർദ്ദേശം കർശനമായി പാലിക്കാനാണ് ആർബിഐ ഉത്തരവ്. നോട്ട് അസാധുവാക്കലിന് മുമ്പായി ഒക്ടോബർ 27ന് ബാങ്കുകളോട് ബ്രാഞ്ചുകൾ പൂർണമായും സിസിടിവി നിരീക്ഷണത്തിലാക്കാൻ ആർബിഐ നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

പുതിയ നോട്ടുകളുടെ ക്രമവിരുദ്ധമായ വിതരണം തടയുന്നതിനായി ബാങ്കുകളോടും കറൻസി ചെസ്റ്റുകളോടും ദിവസവും പുറത്തുവിടുന്ന പുതിയ നോട്ടുകളുടെ സീരിയൽ നമ്പറുകളടക്കം വിവരം സൂക്ഷിക്കാൻ റിസർവ് ബാങ്ക് മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നു.