എത്ര നോട്ടുകൾ തിരിച്ചെത്തിയെന്ന കണക്കെടുപ്പ് അവസാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ ബാങ്കുകളില്‍ തുടരുന്ന നിയന്ത്രണം എപ്പോഴേക്ക് പിൻവലിക്കാനാകുമെന്ന് പറയാനാവില്ലെന്നു ഔര്‍ജ്ജിത് പട്ടേല്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെ അറിയിച്ചു. നോട്ട് അസാധുവാക്കൽ യഥാ‍ർത്ഥത്തിൽ കേന്ദ്ര സ‍ർക്കാരിന്റെ തീരുമാനമായിരുന്നോ എന്ന് വിശദീകരിക്കാനാവില്ല. എന്നിങ്ങനെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെയും പല ചോദ്യങ്ങൾക്കും ഉത്തരം നല്കാതെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ഊർജിത് പട്ടേൽ ഒഴിഞ്ഞു മാറി. എന്നാൽ വ്യക്തമായ ഉത്തരങ്ങളുമായി അടുത്തമാസം വീണ്ടും സമിതിക്കു മുമ്പാകെ എത്തണമെന്നായിരുന്ന പി.എ.സി നിർദ്ദേശിച്ചത്

നഗരമേഖലയിൽ നോട്ട് ക്ഷാമം പരിഹരിച്ചെന്നും ഗ്രാമീണ മേഖലയിൽ എത്രയും വേഗം സ്ഥിതി സാധാരണ നിലയിലാകുമെന്നും ഊർജിത് പട്ടേൽ പാ‍ർലമെന്ററി സമിതിയോട് പറ‍ഞ്ഞു. ഡിജിറ്റൽ ഇടപാടിനുള്ള ചാ‍‍ർജുകൾ എടുത്തുകളയാനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. ചില സഹകരണബാങ്കുകളിലും വാണിജ്യ ബാങ്കുകളിലും തിരിച്ചെത്തിയ പണത്തിന്റെ കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന സൂചന ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. നോട്ട് അസാധുവാക്കൽ ജനദുരിതത്തിന് ഇടയാക്കിയെന്നും മരണം സംഭവിച്ചെന്നും സമ്മതിക്കുന്നു. ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് നോട്ട് അസാധുവാക്കൽ സഹായിക്കുമെന്നും ഊർജിത് പട്ടേൽ വ്യക്തമാക്കി. അടുത്ത മാസം പത്തിന് ധനമന്ത്രാലയ ഉദ്യോഗസ്ഥരെയും പി.എ.സി വിളിച്ചിട്ടുണ്ട്.