ദില്ലി: പണം പിന്‍വലിക്കുന്നതിന് നിലവിലുള്ള നിയന്ത്രണം ഉടന്‍ ഒഴിവാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഴ്‌ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 എന്ന നിയന്ത്രണമായിരിക്കും ആദ്യം പിന്‍വലിക്കുക. പ്രതിദിനം പിന്‍വലിക്കാവുന്ന പണം 2000ല്‍നിന്ന് 4500ആയും പിന്നീട് 10000 ആക്കിയും വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ആഴ്‌ചയില്‍ 24000 എന്നത് തുടരുകയായിരുന്നു. ഈ നിയന്ത്രണം ഉടന്‍ എടുത്തുകളയാനാണ് സര്‍ക്കാരും റിസര്‍വ്വ് ബാങ്കും ആലോചിക്കുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ടിനുള്ള നിയന്ത്രണമാകും ആദ്യം എടുത്തുകളയുക. അതിനുശേഷം കറണ്ട് അക്കൗണ്ട്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവയ്‌ക്കുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കും. പണം പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം ഏറെക്കുറെ പരിഹരിക്കാനായെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കുകളിലെയും എടിഎമ്മുകളിലെയും കറന്‍സി ക്ഷാമം പരമാവധി കുറയ്‌ക്കാനായിട്ടുണ്ട്. പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ പരമാവധി ലഭ്യമാക്കുന്നുണ്ട്. നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.