സോള്‍: സാംസങിന്റെ ഫ്ലാഗ്‌ഷിപ്പ് ഫോണായ ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ഫോണ്‍ സൃഷ്ടിച്ച പ്രതിസന്ധിമൂലം സാംസങ്ങിനുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപ. അടുത്ത രണ്ട് പാദങ്ങളില്‍ 20,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. മൂന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 15,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ വിലയിരുത്തല്‍. എന്നാല്‍, മറ്റ് പ്രമുഖ മോഡലുകളുടെ അധിക വില്‍പനയിലൂടെ നഷ്ടം കുറക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

നോട്ട് 7 ഫോണിന് തീപിടിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനത്തെുടര്‍ന്നാണ് ലോകവ്യാപകമായി ഫോണ്‍ തിരിച്ചുവിളിക്കാന്‍ സാംസങ് തീരുമാനിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷയ്‌ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാംസങ് അധികൃതര്‍ അറിയിച്ചെങ്കിലും മാറ്റി നല്‍കിയ ഫോണുകളും പൊട്ടിത്തെറിച്ചത് പ്രതസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചു.

ബാറ്ററി തകരാര്‍ മൂലം സാംസങ് ഗാലക്‌സി നോട്ട് 7 ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത് വൈകിപ്പിച്ചിരുന്നു. എന്നാല്‍ ഏറെ സൂക്ഷ്‌മതയോടെയ വികസിപ്പിച്ചെടുത്ത ബാറ്ററിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സാംസങിലെ എന്‍ജിനിയര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഈ ഫോണിന്‍റെ വില്‍പന പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് ഈയാഴ്ച ആദ്യമാണ് കമ്പനി പ്രഖ്യാപിച്ചത്.