കൊച്ചി: എസ്ബിഐയില്‍ ലയിച്ച അസോസിയേറ്റ് ബാങ്കുകളില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ സ്വയം പിരിഞ്ഞ് പോകുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ 2,800 ജീവനക്കാര്‍ വിആര്‍എസ് എടുത്തു. അസോസിയേറ്റ് ബാങ്കുകളിലെ പതിനായിരത്തിലേറെ ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കാന്‍ തയ്യാറാണെന്ന് എസ്ബിഐ അറിയിച്ചു

എസ്ബിടി ജീവനക്കാരുടെ ആശങ്ക ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. എസ്ബിഐയുമായുള്ള ലയനം പൂര്‍ത്തിയായി മൂന്ന് ദിവസത്തിനുള്ളില്‍ അസോസിയേറ്റ് ബാങ്കുകളിലെ 2,800 ജീവനക്കാര്‍ക്കാണ് വിആര്‍എസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് മുന്പ് എസ്ബിടി, ബിഎംബി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ഹൈദരാബാദ്, പട്യാല, ബിക്കാനീര്‍ ആന്‍ഡ് ജെയ്പൂര്‍ എന്നീ ബാങ്കുകളിലെ 12,500 ജീവനക്കാര്‍ക്ക് വിആര്‍എസിന് അവസരമുണ്ടെന്നഉ എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.

20 വര്‍ഷത്തെ സര്‍വീസും 55 വയസ് പ്രായവുമുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വിആര്‍എസ് നല്‍കുന്നത്. 1,800 ബ്രാഞ്ചുകളെ പുനക്രമീകരിക്കുന്നതിനെ കുറിച്ചും എസ്ബിഐ ആലോചിക്കുന്നുണ്ട്. ലയനം വിജയമാണെന്നും 50കോടി ഇടപാടുകാരുമായി സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കുന്ന ബാങ്കായി മാറിയെന്നും ഭട്ടാചാര്യ പറഞ്ഞു. ലയനത്തോടെ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ലയനത്തിന്റെ പ്രതിഫലനമെന്നോളം എസ്ബിഐ അടിസ്ഥാന പലിശ നിരക്കില്‍ ദശാംശം 15 ശതമാനം കുറവ് വരുത്തി. 9.1 ശതമാനമാണ് പുതിയ പലിശ നിരക്ക്. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ നിരക്ക് നിലവില്‍ വന്നു.