ദില്ലി: രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍. 2016-2017 കാലയളവില്‍ 17.10 ലക്ഷം കോടി രൂപയാണ് നികുതിയിനത്തില്‍ സമാഹരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വരുമാന വര്‍ധന കൂടിയാണിത്. എക്‌സൈസ് തീരുവ, സേവന നികുതി, ആദായ നികുതി ഇനങ്ങളിലാണ് ഇത്രയും വരുമാനം നേടാനായത്. 

മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ 18% വളര്‍ച്ച. 16.97 ലക്ഷം കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 14.2 ശതമാനവും പരോക്ഷ നികുതി വരുമാനത്തില്‍ 22 ശതമാനവും വര്‍ധന കൈവരിക്കാനായി.

കോര്‍പറേറ്റ് നികുതി വരുമാനത്തില്‍ കൈവരിച്ചത് 13.1% വളര്‍ച്ചയാണ്. വ്യക്തിഗത ആദായ നികുതി ഇനത്തില്‍ നേടിയത് 18.4% വര്‍ധനയും. എക്‌സൈസ് തീരുവ 33.9% സേവന നികുതി 20.2%, കസ്റ്റംസ് തീരുവ 7.4% വളര്‍ച്ചയുണ്ടായി.