തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ വര്‍ഷമായിരിക്കുമെന്ന് 2018 എന്ന് ധനമന്ത്രി തോമസ് ഐസക്. കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ ഏറ്റെടുത്തതില്ലെന്നതാണ് സര്‍ക്കാരിനെതിരെയുള്ള പ്രധാനവിമര്‍ശനം. 720 കോടിയാണ് ഒരു വര്‍ഷം കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്, ഇതില്‍ 690 കോടി ഇതിനോടകം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഈട് നിന്ന് 505 കോടി രൂപ കെഎസ്ആര്‍ടിസിക്ക് വായ്പയെടുത്ത് നല്‍കി. 325 കോടി കിഫ്ബി നല്‍കി, 44 കോടി പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കി . അങ്ങനെ ആകെ മൊത്തം 1507 കോടി രൂപ ഈ വര്‍ഷം കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുണ്ട്. 

നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷനും കടവും ഏറ്റെടുക്കുക എന്നതല്ല സമഗ്ര പുനരുദ്ധാരണത്തിലൂടെ അവയെ സ്വയംപര്യാപ്തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതാല്‍ തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി. കെഎസ്ആര്‍ടിസിക്ക് വേണ്ടി സര്‍ക്കാര്‍ ഇടപെട്ട് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3500 കോടിയുടെ വായ്പ ഉടന്‍ ലഭ്യമാക്കും. കുറഞ്ഞ പലിശ നിരക്കിലുള്ള ഈ ദീര്‍ഘകാല വായ്പ ഉപയോഗിച്ച് നിലവിലുള്ള കടങ്ങള്‍ അടച്ചു തീര്‍ത്താല്‍ മാസം 60 കോടി പലിശ ഇനത്തില്‍ മാത്രം ലാഭിക്കാം. 

കെ.എസ്.ആര്‍.ടി.സിയുടെ ഉന്നതതലത്തിലുള്ള അഴിച്ചു പണി ഇതിനോടകം തുടങ്ങി കഴിഞ്ഞു. വൈകാതെ കെഎസ്ആര്‍ടിസിയെ മൂന്ന് പ്രത്യേകലാഭകേന്ദ്രങ്ങളായി മാറ്റും. കിഫ്ബി വഴി ആയിരം ബസുകള്‍ നടപ്പു സാമ്പത്തിക വര്‍ഷം കെ.എസ്.ആര്‍.ടി.സി പുറത്തിറക്കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി രണ്ടായിരം ബസ് കൂടി ഇറക്കാന്‍ കിഫ്ബി സഹായിക്കും. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കിഫ്ബി സഹായത്തോടെ മൊബിലിറ്റി ഹബിന്റെ ഭാഗമായി വികസിപ്പിക്കും. ഇതേ മാതൃകയില്‍ എറണാകുളം, കായംകുളം തുടങ്ങിയ ഏതാനും ബസ് സ്റ്റാന്‍ഡുകളും വികസിപ്പിക്കും. ബസിന് പ്രതിദിന സഞ്ചാരദൂരം, ഇന്ധക്ഷമത, അപകടനിരക്ക് എന്നിവ ദേശീയനിലവാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2019-20 ഓടെ ഈ ലക്ഷ്യം നേടാന്‍ സാധിക്കും. 

വരവും ചിലവും തമ്മിലുള്ള അന്തരം നികത്താന്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ആയിരം കോടി രൂപയുടെ സഹായം ഈ വര്‍ഷം അനുവദിക്കും. പക്ഷേ അതിന് ഉപാധികളുണ്ടാവും. പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനനുസരിച്ചാവും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കുക. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കും. ഭാവിയില്‍ പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ പ്രാഥമിക സഹകരണസംഘങ്ങളും ജില്ലാ സഹകരണബാങ്കുകളും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം എല്ലാ മാസവും കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ജില്ലാ അടിസ്ഥാനത്തില്‍ നല്‍കും. പലിശ സഹിതം ആറ് മാസത്തിനുള്ളില്‍ ആ കടം സര്‍ക്കാര്‍ വീട്ടും. കെഎസ്ആര്‍ടിസിക്ക് അനുവദിച്ച ആയിരം കോടിയില്‍ നിന്നാവും ഈ തുക കണ്ടെത്തുക. ഭാവിയില്‍ കെഎസ്ആര്‍ടിസി സ്വയം പര്യാപ്തമാക്കുമ്പോള്‍ ആ പെന്‍ഷന്‍ ബാധ്യത കെഎസ്ആര്‍ടിസിയെ തിരികെ ഏല്‍പിക്കും.