കേന്ദ്ര ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. സംസ്ഥാന തെരഞ്ഞെടുപ്പിനെ കേന്ദ്ര ബജറ്റിലെ നിർദ്ദേശങ്ങൾ സ്വാധീനിക്കുമെന്ന് കരുതാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു.

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര ധനമന്ത്രാലയം മുന്നോട്ടു പോകുകയാണ്. മാർച്ച് 31നാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ബജറ്റ് മാറ്റിവയ്ക്കാൻ ഉത്തരവിടണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ എ എൽ ശ‍ർമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊതുതാല്‍പര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജിക്ക് ഒരാധാരവുമില്ലെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് ബജറ്റ് ഒന്നാം തീയതി ആക്കിയതെന്ന് ഹർജിയിൽ പറയുന്നു. ഇതിന് എന്ത് തെളിവാണ് നല്‍കാനുള്ളതെന്ന് കോടതി ചോദിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പിൽ ബജറ്റ് വോട്ടർമാരെ സ്വാധീനിക്കുമെന്ന് എങ്ങനെ പറയാനാവും. ഇങ്ങനെ പോയാൽ നാളെ കേന്ദ്രം ഭരിക്കുന്ന പാർട്ടി സംസ്ഥാനങ്ങളിൽ മത്സരിക്കേണ്ട എന്ന ആവശ്യവും ഉയരുമല്ലോ എന്ന് കോടതി നിരീക്ഷിച്ചു. മുമ്പ് ഒരു തവണ പരിഗണിച്ചപ്പോൾ ശക്തമായ വാദങ്ങൾ നിരത്താൻ ഒരവസരം കൂടി നല്‍കാം എന്ന് വ്യക്തമാക്കിയിരുന്ന കോടതി ഇന്ന് ഹർജി തള്ളി. ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്തിലധികം പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി നല്കതിയ നിവേദനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലിരിക്കെ വന്ന കോടതി തീരുമാനം നരേന്ദ്ര മോദി സർക്കാരിന് നേട്ടമായി.