നികുതി വെട്ടിപ്പ് തടയാനുളള സ്ക്വാഡ് രണ്ടു സംഘങ്ങളായാണ് പ്രവര്‍ത്തിക്കുക

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്തര്‍സംസ്ഥാന ചരക്ക് വാഹനങ്ങള്‍ക്ക് ഇവേ ബില്‍ കര്‍ശനമാക്കാന്‍ ധനവകുപ്പ് തീരുമാനം. നികുതി വെട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി. പരിശോധന ശക്തമാക്കാനായി സ്ക്വാഡുകളുടെ എണ്ണം 90 ല്‍ നിന്ന് 190 ആയി വര്‍ദ്ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിഎസ്ടിയില്‍ കണക്കുകൂട്ടലുകള്‍ പാടെ പാളിയ ധനവകുപ്പിന്‍റെ അവസാന പ്രതീക്ഷ ഇ വേ ബില്ലിലായിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇ വേ ബില്‍ നടപ്പായിട്ടും നികുതിവെട്ടിപ്പിന് കുറവില്ല. ഈ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്.

ജൂലൈ 21ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ നൂറോളം ഉല്‍പ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചതും കേരളത്തിന്‍റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. ജിഎസ്ടിയില്‍ നിന്ന് 20 ശതമാനം വരെ നികുതി വളര്‍ച്ച പ്രതിക്ഷിച്ച കേരളത്തിന് ഇപ്പോള്‍ കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരത്തെ ആശ്രയിക്കേണ്ട സ്ഥിതിയായി. നികുതിച്ചോര്‍ച്ച തടയാനാകട്ടെ കേന്ദ്രത്തിന്‍റെ സഹായവുമില്ല.

നികുതി വെട്ടിപ്പ് തടയാനുളള സ്ക്വാഡ് രണ്ടു സംഘങ്ങളായാണ് പ്രവര്‍ത്തിക്കുക. ഒരു വിഭാഗം നിശ്ചിത കേന്ദ്രങ്ങളില്‍ നിലയുറപ്പിക്കുമ്പോള്‍ മൊബൈല്‍ സ്ക്വാഡുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തും. ഇതിനായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനവും പൂര്‍ത്തിയായി.