ദില്ലി: 2018-ലെ യൂണിയന്‍ ബജറ്റില്‍ 78,000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 25000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ബോണ്ടുകളിലൂടെ 60,000 കോടി സമാഹരിക്കുന്നത് കൂടാതെയാണ് 78,000 കോടി പദ്ധതി വിഹിതമായി തരണമെന്ന് ഗതാഗതമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഭാരത് മാല പദ്ധതിയിലൂടെ ചരിത്രത്തിലെ ഏറ്റവും ചിലവുള്ള റോഡ് നിര്‍മ്മാണ പദ്ധതിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. വരുന്ന വര്‍ഷം ഒരു ദിവസം 27 കി.മീ പുതിയ റോഡ് നിര്‍മ്മിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. 2018-19 സാമ്പത്തികവര്‍ഷത്തില്‍ 1.6 ലക്ഷം കോടി രൂപയാവും ഹൈവേ നിര്‍മ്മാണത്തിനായി മന്ത്രാലയം ചിലവിടുക. 

ഭാരത് മാല പദ്ധതിയിലൂടെ 2022-ന് മുന്‍പ് 34,800 കി.മീ ഹൈവേ നിര്‍മ്മിക്കുമെന്നാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 5.35 ലക്ഷം കോടി രൂപ ചിലവഴിക്കേണ്ടി വരും. ബജറ്റ് വിഹിതം, ടോള്‍, അന്താരാഷ്ട്ര ഫണ്ട്, സ്വകാര്യഫണ്ട് എന്നിവയിലൂടെ ഈ തുക കണ്ടെത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ദേശീയപാതയിലെ ടോളുകള്‍ സ്വകാര്യകമ്പനികള്‍ക്ക് ലീസിന് നല്‍കി ടോള്‍ പിരിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. 30-35 ദേശീയപാതകളില്‍ ടോള്‍ പിരിക്കാനുള്ള ചുമതല സ്വകാര്യകമ്പനികള്‍ക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും ആദ്യഘട്ടത്തില്‍ ഒന്‍പത് ദേശീയപാതകളിലാണ് ടെന്‍ഡര്‍ നടപടികള്‍ നടക്കുന്നത്.