ഇന്ത്യയിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 90 ശതമാനവും ആഭ്യന്തര സഞ്ചാരികളാണ്

ദില്ലി: ലോക ടൂറിസം ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ പ്രകാരം അടുത്ത പത്ത് വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ നാലാമത്തെ ഏറ്റവും വലിയ വിനോദസഞ്ചാര സമ്പദ്ഘടനയുളള രാജ്യമായി മാറും. ഐക്യരാഷ്ട്ര സഭയുടെ കീഴിലുളള സംഘടനയാണ് ലോക ടൂറിസം ഓര്‍ഗനൈസേഷന്‍. 

10 വര്‍ഷങ്ങള്‍ക്കകം ചൈന, യുഎസ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി നാലാം സ്ഥാനമാവും ഇന്ത്യ കൈവരിക്കുക. 2017 ല്‍ 2.4 മില്യണ്‍ വിദേശ ടൂറിസ്റ്റുകളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ 2017 ല്‍ 230 ബില്യണ്‍ ഡോളറാണ് വിനോദ സഞ്ചാര മേഖലയില്‍ ചെലവഴിക്കപ്പെട്ടത്. 2016 നെക്കാള്‍ 21 ബില്യണ്‍ ഡോളറിന്‍റെ വളര്‍ച്ചയാണ് 2017 ലുണ്ടായതെന്ന് ഡബ്ല്യൂ ടി ഒ റിപ്പോര്‍ട്ട് പറയുന്നു. 

ഇന്ത്യയിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 90 ശതമാനവും ആഭ്യന്തര സഞ്ചാരികളാണ്. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച സംസ്ഥാനം തമിഴ്നാടും സന്ദര്‍ശന കാരണം തീര്‍ത്ഥാടനവുമായിരുന്നു. ആഭ്യന്തര- വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുളള വര്‍ദ്ധനവ് ശുഭസൂചനയാണെന്നും ഇന്ത്യക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം വര്‍ദ്ധിക്കുന്നതാണ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലെ ഈ മുന്നേറ്റത്തിന് കാരണമെന്നും വിനോദസഞ്ചാര രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.