സംസ്ഥാനത്തെ അടിവസ്ത്ര വിപണി ജൂണ്‍ മുതല്‍ ഏകദേശം 30 ശതമാനത്തിന്‍റെ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്

ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാലത്ത് വെയില്‍ ഏറ്റവും കുറഞ്ഞ അളവിലാണ് ലഭിച്ചു വരുന്നത്. അതിനാല്‍, അടിവസ്ത്രങ്ങള്‍ ഉണക്കാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായതോടെ പുതിയത് വാങ്ങേണ്ടി വരുന്നതാണ് വിപണിയില്‍ അടിവസ്ത്ര വില്‍പ്പന കുതിച്ചുകയറാനിടയാക്കിയത്. 

സാധാരണ മേയ് അവസാനവും ജൂണ്‍ ആദ്യവാരവുമായി കുട്ടികളുടെ അടിവസ്ത്ര വിപണിയില്‍ 20 ശതമാനത്തിന്‍റെ വര്‍ദ്ധനവ് പ്രകടമാകാറുണ്ട്. ജൂണ്‍ മുതലുളള മണ്‍സൂണ്‍ കാലത്ത് മുതിര്‍ന്നവരുടെ അടിവസ്ത്ര വിപണിയില്‍ 10 ശതമാനത്തിന്‍റെ വര്‍ദ്ധനവുമാണ് മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുളളത്. എന്നാല്‍, ഈ മണ്‍സൂണ്‍ കാലത്ത് മുതിര്‍ന്നവരുടെ അടിവസ്ത്ര വിപണിയില്‍ വിപണിയില്‍ വന്‍ കുതിപ്പ് പ്രകടമായി. സംസ്ഥാനത്തെ വന്‍കിട ഷോറൂമുകളില്‍ എല്ലാ ബ്രാന്‍ഡുകളിലുമായി സാധാരണ ഒരു ദിവസം നടക്കാറുളള കച്ചവടം മൂന്ന് ലക്ഷം രൂപയ്ക്കാടുത്താണ്. 

മണ്‍സൂണ്‍ സീസണും കല്യാണ സമയവുമാണ് അടിവസ്ത്ര വിപണിയില്‍ ഏറ്റവും ഉണര്‍വ് പ്രകടമാവുന്ന കാലം. മണ്‍സൂണ്‍ ഒഴികെയുളള സീസണില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് കൂടുതല്‍ വില്‍ക്കുന്നത്. മണ്‍സൂണ്‍ കാലത്ത് പുരുഷന്മാരുടെ അടിവസ്ത്രങ്ങളും. പുരുഷന്മാരുടെ അടിവസ്ത്രങ്ങള്‍ക്ക് കൂടുതല്‍ പാളികളുളളതിനാല്‍ ഇവ മഴക്കാലത്ത് ഉണങ്ങാന്‍ പ്രയാസമായതാണ് മണ്‍സൂണ്‍ കാലത്ത് പുരുഷന്മാരുടെ അടിവസ്ത്ര വിപണി കുതിച്ചുയരാന്‍ കാരണം.