നോട്ടസാധുവാക്കലിന് മുമ്പ് പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വളര്‍ച്ചയിലേക്ക് രാജ്യത്തെ കൈപിടിച്ച് ഉയര്‍ത്തുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ അടിസ്ഥാന സൗകര്യ വികസനത്തിലൂന്നി വ്യവസായ മേഖലയെ തൃപ്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ ബജറ്റിലുണ്ടാകും. 30 ശതമാനത്തില്‍ നില്‍ക്കുന്ന കോര്‍പ്പറേറ്റ് നികുതിയിലും ഇളവുണ്ടായേക്കും. ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ രണ്ടര ശതമാനമെങ്കിലും ഇളവാണ് കോര്‍പ്പറേറ്റ് നികുതിയില്‍ പ്രതീക്ഷിക്കുന്നത്. ചരക്ക് സേവന നികുതിക്ക് മുന്നോടിയായി സേവന നികുതിയില്‍ ഒരു ശതമാനം വര്‍ദ്ധന വരുത്തിയേക്കും.

വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയിട്ടും പ്രതീക്ഷിച്ച നിക്ഷേപം എത്താത്ത സാഹചര്യത്തില്‍ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിച്ചേക്കും. മാന്ദ്യം മറികടക്കുന്നതിന് ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും പ്രോത്സാഹനമുണ്ടാകും. സര്‍വീസ് ചാര്‍ജുകള്‍ അരുണ്‍ ജെയ്റ്റിലി പൂര്‍ണമായി ഒഴിവാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപത്തിനും ഇളവുകള്‍ പ്രഖ്യാപിച്ചേക്കാം. ദീര്‍ഘകാല മൂലധന നിക്ഷേപ ഓഹരികള്‍ ഒരു വര്‍ഷം കൈവശം വെച്ച് വില്‍ക്കുമ്പോള്‍ നികുതി ഇളവ് ലഭിക്കുന്നുണ്ട്. ഈ പരിധി രണ്ട് വര്‍ഷമായി ഉയര്‍ത്തിയേക്കാം.