ഇറാനില്‍ നിന്നുളള ഇറക്കുമതി തുടരുമെന്ന് കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയിരുന്നു. ഇതോടെ ചൈന -യുഎസ് സംഘര്‍ഷം ഇനിയും കടുക്കുമെന്നുറപ്പായി. 

വാഷിങ്ടണ്‍: നവംബറോടെ ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും അവസാനിപ്പിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ ഉപരോധം അടക്കമുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് ആഭ്യന്തര മന്ത്രാലയം. നവംബറോടെ ഇറാന് മേല്‍ പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്താനുളള യുഎസ് നടപടികളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുക ഇന്ത്യയ്ക്കും ചൈനയ്ക്കുമാകും. 

ഇറാനുമേലുളള യുഎസ് ഉപരോധം നടപ്പാകുന്നു എന്നുറപ്പാക്കാന്‍ ഏറ്റവും കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്ന് യുഎസ് വ്യക്തമാക്കി. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. സൗദിയും ഇറാക്കും കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും അധികം എണ്ണ നല്‍കുന്നത് ഇറാനാണ്. 2018 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇന്ത്യ ഇറാനില്‍ നിന്ന് 56.7 ലക്ഷം ടണ്‍ എണ്ണ ഇറക്കുമതിയാണ് നടത്തിയത്. 

ഇറാനില്‍ നിന്നുളള ഇറക്കുമതി തുടരുമെന്ന് കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയിരുന്നു. ഇതോടെ ചൈന -യുഎസ് സംഘര്‍ഷം ഇനിയും കടുക്കുമെന്നുറപ്പായി. യുഎസ്സിന്‍റെ ഈ നിര്‍ദ്ദേശത്തെ അന്താരാഷ്ട്ര സമൂഹം വലിയ ആശങ്കയോടെയാണ് കാണുന്നത്. ഇതോടെ ക്രൂഡിന്‍റെ വിലയില്‍ ഇനിയും വര്‍ദ്ധനവുണ്ടാകാന്‍ സാധ്യയുളളതായാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ക്രൂഡിന്‍റെ വില ബാരലിന് 78 ഡോളര്‍ എന്ന നിലയില്‍ തുടരുകയാണ്.