ബെംഗളൂരു: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വരുത്തിവച്ച കുടിശികയുടെ പേരില്‍ മാതൃസ്ഥാപനമായ യുണൈറ്റഡ് ബ്ര്യൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡ് (യുബിഎച്ച്എല്‍) അടച്ചുപൂട്ടാന്‍ കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വിനീത് കോത്താരി ഉത്തരവിട്ടു. 

യുഎസ് എന്‍ജിന്‍ നിര്‍മാണ കമ്പനികളായ ഇന്റര്‍നാഷനല്‍ എയ്‌റോ എന്‍ജിന്‍സ് ( ഐഎഇ), റോള്‍സ് റോയ്‌സ്, ഓഹരി ഇടപാടുകാരായ ബിഎന്‍പി പാരിബ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവര്‍ക്ക് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വരുത്തിയ 146 കോടി രൂപയുടെ കുടിശിക തിരിച്ചുപിടിക്കുന്നതിനു വേണ്ടിയാണ് യുബിഎച്ച്എല്‍ പൂട്ടുന്നത്. 

സ്ഥാപനത്തിന്റെ ഇടപാടുകള്‍ നിര്‍ത്തലാക്കി, ആസ്തികളുടെ അവകാശം കണ്ടുകെട്ടുന്നവര്‍ക്ക് കൈമാറേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. യുബിഎച്ച്എല്‍ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് 2012ലാണ് ഇടപാടുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്. യുബിഎച്ച്എല്‍ നല്‍കിയിരുന്ന ഇടക്കാല ഹര്‍ജികള്‍ കോടതി തള്ളി.