പാലക്കാട്: മികച്ച വിദ്യാഭ്യാസത്തിനായി സ്വകാര്യ സ്‌കൂളുകള്‍ തേടി പരക്കം പായുന്ന രക്ഷിതാക്കള്‍ക്ക് മാതൃകയായി ജനപ്രതിനിധികള്‍. എം.ബി. രാജേഷ് എംപി, എംഎല്‍എമാരായ ടിവി രാജേഷ്, വി.ടി. ബല്‍റാം എന്നിവരാണ് തങ്ങളുടെ മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തത്.

പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചാണ് പാലക്കാട് എംപി എം.ബി. രാജേഷ് തന്റെ രണ്ടാമത്തെ മകള്‍ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തിരിക്കിന്നത്. മൂത്തമകള്‍ നിരഞ്ജനയെ സര്‍ക്കാര്‍ മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലും ചേര്‍ത്തു. സമൂഹമാധ്യമമായ ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് രാജേഷ് ഇക്കാര്യം അറിയിച്ചത്.

ടി.വി. രാജേഷ് എംഎല്‍എയും മകന്‍ ആദിലിനെ കണ്ണൂര്‍ വിളയാങ്കോട് സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. രാജേഷിന്റെ മകളും ഇവിടെത്തന്നെയാണ് പഠിക്കുന്നത്. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വിടി ബല്‍റാമും തന്റെ മകനെ സര്‍ക്കാര്‍ സ്‌കൂളിലാണ് ചേര്‍ത്തത്. അരീക്കാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസിലാണ് മകന്‍ അദ്വൈത് മാനവിനെ ബല്‍റാം ചേര്‍ത്തത്.

 പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ശശിയുടേത് അടക്കമുള്ള കുട്ടികള്‍ ഈ സ്‌കൂളില്‍ ചേരുന്നുണ്ടെന്നും സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തില്‍ ബല്‍റാം അറിയിച്ചു. എല്ലാവര്‍ക്കും മാതൃകയായ ജനപ്രതിനിധികളെ പ്രശംസകൊണ്ട് മൂടുകയാണ് സാമൂഹ്യമാധ്യമങ്ങള്‍.