ദില്ലി; നോട്ട് നിരോധനത്തില്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍റെ വെളിപ്പെടുത്തല്‍. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന കാലത്തെ വിവിധ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കൃതിയിലാണ് നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. 2016 സെപ്തംബര്‍ 3നാണ് രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നത്. നോട്ട് നിരോധിക്കുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നതായും തന്റെ അഭിപ്രായം അറിയിച്ചിരുന്നതായുമായി രഘുറാം രാജന്‍ പറയുന്നു.

നോട്ട് നിരോധിക്കുന്നതിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായം 2016 ഫെബ്രുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ തിരക്കിയത്. ഭാവിയില്‍ ഗുണമുണ്ടാക്കിയാലും നടപ്പിലാക്കുന്ന കാലത്തുണ്ടാകുന്ന പ്രതിസന്ധികള്‍ വലുതായിരിക്കുമെന്ന് അറിയിച്ചു. പ്രധാന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് തന്നെയാണ് തനിക്ക് തോന്നിയതെന്നും രഘുറാം രാജന്‍ പറയുന്നു. 

അഭിപ്രായം അറിയിച്ചിരുന്നെങ്കിലും നോട്ട് പിന്‍വലിക്കുന്നതിനെ കുറിച്ച് കുറിപ്പ് തയാറാക്കി സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇതനുസരിച്ച് സമര്‍പ്പിച്ച കുറിപ്പ് പിന്നീട് പ്രത്യേകം നിയോഗിക്കപ്പെട്ട സമിതിയാണ് പരിഗണിച്ചത്. നോട്ട് നിരോധനം കൊണ്ടുണ്ടാകുന്ന എല്ലാ നേട്ടങ്ങളും മറ്റ് വഴിയിലൂടെ നേടാമെന്ന് ഈ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എന്നിട്ടും സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന് ആവശ്യമായ ഒരുക്കള്‍ സമയമെടുത്ത് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 

പ്രസംഗങ്ങളാണ് പുതിയ കൃതിയുടെ ഉള്ളടക്കമെങ്കിലും ആമുഖത്തിലും വിവിധ കുറിപ്പുകളിലുമായാണ് നിലവിലെ സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ രഘുറാം രാജന്‍ തുറന്നെഴുതിയിരിക്കുന്നത്. നോട്ട് നിരോധനം കൊണ്ട് എന്ത് തന്നെ ഗുണം ഭാവിയിലുണ്ടായാലും ഇപ്പോളുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളെക്കാളും വലുതല്ല എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പുസ്തകത്തില്‍ പറയുന്നു.