Asianet News MalayalamAsianet News Malayalam

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ഒരു കൊള്ള; പ്രേക്ഷക ഹൃദയം കീഴടക്കി ബോസും സംഘവും - റിവ്യൂ

എന്തായാലും കഴിഞ്ഞ കുറേ വര്‍ഷമായി ഓണക്കാലത്ത് വിന്നര്‍ ആകാറുള്ള നിവിന്‍ ചിത്രങ്ങളുടെ പതിവ് രാമചന്ദ്രബോസ്& കോ തെറ്റിക്കുന്നില്ലെന്നാണ് ചിത്രം കണ്ടാല്‍ ആദ്യം വിലയിരുത്താന്‍ പറ്റുന്ന കാര്യം.
 

ramachandra boss and co nivin pauly film review vvk
Author
First Published Aug 25, 2023, 2:21 PM IST

ത്സവകാലത്ത് തീയറ്ററില്‍ എത്തുന്ന പ്രേക്ഷകനെ ആനന്ദിപ്പിക്കാന്‍ എല്ലാം നിരത്തുകയാണ് നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം രാമചന്ദ്രബോസ്& കോ.ദ ഗ്രേറ്റ് ഫാദര്‍, മിഖയേല്‍ പോലുള്ള ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കിയ ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും പങ്കാളിയാകുന്നു. എന്തായാലും കഴിഞ്ഞ കുറേ വര്‍ഷമായി ഓണക്കാലത്ത് വിന്നര്‍ ആകാറുള്ള നിവിന്‍ ചിത്രങ്ങളുടെ പതിവ് രാമചന്ദ്രബോസ്& കോ തെറ്റിക്കുന്നില്ലെന്നാണ് ചിത്രം കണ്ടാല്‍ ആദ്യം വിലയിരുത്താന്‍ പറ്റുന്ന കാര്യം.

വളരെ സീരിയസായ ഒരു ഹീസ്റ്റിനെ വളരെ ഫണ്‍ ആയ ട്രാക്കിലൂടെ അവതരിപ്പിച്ച് തന്‍റെ ഇതുവരെയുള്ള ചലച്ചിത്ര ശൈലിയില്‍ നിന്നും ഒരു മാറ്റം ഹനീഫ് അദേനി നടത്തുന്നുണ്ട്. തീയറ്ററില്‍ ഒരു നിവിന്‍റെ ഉത്സവകാല ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരില്‍ അത് നന്നായി തന്നെ എത്തിച്ചേരുന്നുമുണ്ട്. 

നാട്ടില്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്ന നാലുപേര്‍ക്ക് ഒരുദിനം ഒരു കത്ത് വരുന്നു. ഗള്‍ഫിലെ രാമചന്ദ്ര ബോസ് ആന്‍റ് കോ എന്ന കമ്പനി അവരെ ജോലിക്കെടുത്തിരിക്കുന്നു. ആ സന്തോഷത്തില്‍ ഗള്‍ഫിലെത്തുന്ന അവര്‍ക്ക് അഭിമുഖികരിക്കേണ്ടിവരുന്നത് രാമചന്ദ്രന്‍ എന്ന ബോസിനെയും അയാളുടെ സഹായിയായ ശൈലേഷ്
എന്നയാളെയുമാണ്. വളരെ രസകരമായ ടേക്ക് ഓഫാണ് ചിത്രം ഇതിലൂടെ നടത്തുന്നത്. ചിത്രത്തിന്‍റെ ടാഗ് ലൈന്‍ സൂചിപ്പിക്കുന്നത് പോലെ ഒരു 'പ്രവാസി കൊള്ളയാണ്' ചിത്രം. അതിസാധാരണക്കാരായ  ഈ അഞ്ചുപേരും അവരുടെ അസാധാരണ സ്വഭാവമുള്ള ബോസും ചേര്‍ന്ന് എങ്ങനെ അത് നടപ്പിലാക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ കാതല്‍.

ചിത്രത്തിന്‍റെ 99 ശതമാനവും ഗള്‍ഫിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഗള്‍ഫിന്‍റെ ഭംഗി ഒപ്പിയെടുക്കുന്ന തരത്തില്‍ മനോഹരമായ ഫോട്ടോഗ്രഫിയാണ് ചിത്രത്തില്‍. ഈ കാഴ്ച വിരുന്നിന് വിഷ്‍ണു തണ്ടാശേരി അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഒരു റോബറി മുഖ്യവിഷയമായതിനാല്‍ തന്നെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത സന്തോഷ് രാമൻ, എഡിറ്റര്‍ നിഷാദ് യൂസഫ്, സംഗീതം നല്‍കിയ മിഥുന്‍ മുകുന്ദന്‍, സൗണ്ട് ഡിസൈൻ രംഗനാഥ് രാജീവ് എന്നീ സാങ്കേതിക പ്രവര്‍ത്തകരും മികച്ച വര്‍ക്കാണ് ചെയ്തിരുന്നത്. 

നേരത്തെ സൂചിപ്പിച്ചത് പോലെ വളരെ ഗൌരവമായ ഒരു പ്രമേയത്തെ വളരെ രസകരമായി തീയറ്ററിലെ രണ്ടരമണിക്കൂര്‍ പ്രേക്ഷകനെ ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന തിരക്കഥ രീതിയാണ് ചിത്രത്തിന് അതിനാല്‍ തന്നെ ഈ ജോലി കാണികള്‍ക്ക് മുന്നില്‍ എത്തുന്ന താരങ്ങള്‍ ഭംഗിയായി തന്നെ നിര്‍വഹിക്കുന്നു. നിവിന്‍റെ മലയാളി ഇഷ്ടപ്പെടുന്ന വളരെ ഫണ്‍ ആയുള്ള നിമിഷങ്ങള്‍ ഏറെയുണ്ട് ചിത്രത്തില്‍. ഒപ്പം തന്നെ ബോസ് എന്ന വേഷത്തെ വളരെ സ്റ്റൈലിഷായി അവതരിപ്പിക്കാന്‍ നിവിന്‍ വിജയിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ആക്ഷന്‍ രംഗത്തും നിവിന്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ജാഫര്‍ ഇടുക്കിയും വളരെ പ്രധാനപ്പെട്ട റോളാണ് ചെയ്യുന്നത്.

വിനയ് ഫോര്‍ട്ടിന്‍റെ ശൈലേഷ് എന്ന റോളാണ് പലപ്പോഴും പ്രേക്ഷകനെ തീയറ്ററില്‍ കൂടുതല്‍ ചിരിപ്പിക്കുന്നത് എന്ന് തോന്നാം. വിജിലേഷ്, മമിത, അര്‍ഷ എന്നിവരും ശ്രദ്ധേയമാണ്. അതേ സമയം എടുത്തു പറയേണ്ട ഒരു വേഷം വില്ലനായ അമറിനെ അവതരിപ്പിച്ച മുനീഷിന്‍റെ റോള്‍ ആണ്. ആദ്യം മുതല്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൂരനായ വില്ലനായി ഇദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. 

കുടുംബമായി ഒരു ഉത്സവകാല ചിത്രം എന്ന രീതിയില്‍ തീര്‍ത്തും രസകരമായ അനുഭവമായിരിക്കും ബോസ് ആന്‍റ് കോ എന്നതില്‍ സംശയമില്ല. ഒരു ഓണക്കാലം കൂടി മികച്ച ചിത്രവുമായി നിവിന്‍ പോളി എത്തിയിരിക്കുന്നു എന്ന് തന്നെ ഉറപ്പിക്കാം. 

ഓണത്തിന് ചിരിക്കൂട്ടുമായി രാമചന്ദ്രബോസ്& കോ, തിയറ്റര്‍ ലിസ്റ്റ് പുറത്ത്

രാമനായി രണ്‍ബീര്‍ എത്തുന്ന രാമായണം സിനിമയിലെ സീതയുടെ റോളില്‍ നിന്നും പിന്‍മാറി ആലിയ ഭട്ട്

Asianet News Live

Follow Us:
Download App:
  • android
  • ios