പണ്ട് കാലങ്ങളിൽ ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥയിൽ കുടുംബ സ്വത്ത് നിയന്ത്രിക്കുകയും നിർണായക തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നത് കുടുംബത്തിലെ മുതിർന്ന പുരുഷൻ മാത്രം ആയിരുന്നു. എന്നാലിപ്പോൾ ഇത് അങ്ങനെയാണോ ?
പണ്ട് കാലങ്ങളിൽ ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥയിൽ കുടുംബ സ്വത്ത് നിയന്ത്രിക്കുകയും നിർണായക തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നത് കുടുംബത്തിലെ മുതിർന്ന പുരുഷൻ മാത്രം ആയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി നടന്ന നിയമഭേദഗതികൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് കുറേക്കൂടി സംരക്ഷണം നൽകുന്നു. ഇപ്പോഴും പലർക്കും സംശയമുള്ള ഒരു കാര്യം കുടുംബസ്വത്തിന്റെ പൂർണ അവകാശിയാകാൻ സ്ത്രീയെ നിയമം അനുവദിക്കുന്നുണ്ടോയെന്നാണ്. ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥയിൽ കുടുംബ സ്വത്തിന്റെ പൂർണ അവകാശം പുരുഷന്മാർക്ക് മാത്രമാണോ? അല്ല എന്നാണ് ഉത്തരം.
ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം അനുസരിച്ച് എല്ലാ മക്കൾക്കും പൂർവിക സ്വത്തിൽ തുല്യാവകാശം ഉണ്ടായിരിക്കുമെന്ന് കേരള ഹൈക്കോടതി ഈ മാസം തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്നാണ് നിയമം. പക്ഷെ ഇതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും നിലവിലുണ്ട്. സ്ത്രീകൾ പൂർവ്വിക സ്വത്തിന് അവകാശിയാണോ എന്ന ചോദ്യത്തിനുത്തരം അവർ പിന്തുടർച്ചാവകാശം ഉള്ളയാളാണോ അതോ കുടുംബത്തിലെ അംഗമാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ വ്യത്യാസമാണ് അധികാരം, സ്വത്ത് അവകാശം, നികുതി ബാധ്യത എന്നിവ നിർണയിക്കുന്നത്. പിന്തുടർച്ചാവകാശം മകൾക്ക് മാത്രമാണ് ലഭിക്കുക. ഭാര്യക്ക് പിന്തുടർച്ചാവകാശം ഇവിടെ ലഭിക്കില്ല. പുത്രനും പുത്രിയും ജനനം കൊണ്ടുതന്നെ പിന്തുടർച്ചക്കാരാണ്. എന്നാൽ ഭാര്യയും മരുമകളും വിവാഹം വഴിയാണ് കുടുംബത്തിലെ അംഗമാകുന്നത്.
വഴിത്തിരിവായത് 2005ലെ ഭേദഗതി
പണ്ട് കാലങ്ങളിൽ, ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥയിൽ പിന്തുടർച്ചാവകാശിയായി പുരുഷന്മാരെ മാത്രമേ കണക്കുകൂട്ടിയിരുന്നുള്ളൂ. അതിനാൽത്തന്നെ മുതിർന്ന പുരുഷാംഗമാണ് അവകാശിയാകാറുണ്ടായിരുന്നത്. എന്നാൽ 2005ലെ ഹിന്ദു സക്സഷൻ (ഭേദഗതി) നിയമമാണ് ഇതിൽ വലിയ മാറ്റം കൊണ്ടുവന്നത്. ഇതനുസരിച്ച് കുടുംബത്തിലെ മകൾക്കും ജനനം മുതൽ തന്നെ സമാന അവകാശങ്ങളും ലഭിക്കും. അതായത് മകളാണ് ഒരു കുടുംബത്തിലെ മുതിർന്ന പിന്തുടർച്ചാവകാശിയെങ്കിൽ സ്വത്തുക്കളിൽ മകൾക്ക് അവകാശിയാകാം.


