പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, പിപിഎഫ് , സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് നിലവിലുള്ള പലിശ തന്നെ തുടര്‍ന്നും ലഭിക്കും.

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്താതെ കേന്ദ്ര സര്‍ക്കാര്‍. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ അതേ നിരക്കുകള്‍ തന്നെ വരും മാസങ്ങളിലും തുടരും. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, പിപിഎഫ് , സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് നിലവിലുള്ള പലിശ തന്നെ തുടര്‍ന്നും ലഭിക്കും.

പുതുക്കിയ നിരക്കുകള്‍ ഒറ്റനോട്ടത്തില്‍:

വിവിധ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ താഴെ പറയുന്ന രീതിയിലാണ്:

സുകന്യ സമൃദ്ധി യോജന : പെണ്‍കുട്ടികള്‍ക്കായുള്ള ഈ പദ്ധതിക്ക് 8.2% പലിശ ലഭിക്കും. ഇതിലെ നിക്ഷേപത്തിനും പലിശയ്ക്കും കാലാവധി കഴിഞ്ഞ് ലഭിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം : മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ നിക്ഷേപത്തിനും 8.2% ആണ് പലിശ നിരക്ക്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് : ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട പിപിഎഫിന് 7.1% പലിശ തുടരും.

നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് : നിക്ഷേപകര്‍ക്ക് 7.7% പലിശ നിരക്ക് ലഭിക്കും

കിസാന്‍ വികാസ് പത്ര : നിക്ഷേപ തുക ഇരട്ടിയാകുന്ന ഈ പദ്ധതിക്ക് 7.5% പലിശ ലഭിക്കും.

മന്ത്ലി ഇന്‍കം സ്‌കീം : മാസംതോറും വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഈ പദ്ധതിയില്‍ 7.4% പലിശയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഓരോ മൂന്നു മാസം കൂടുമ്പോഴുമാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നത്. ഇത്തവണ പലിശ നിരക്ക് കുറയ്ക്കാതിരുന്നത് നിക്ഷേപകര്‍ക്ക് നേട്ടമാകും.