കുടുംബശ്രീയുടെ 'ജീവന്‍ ദീപം ഒരുമ' പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ സാമൂഹ്യ സുരക്ഷാ പദ്ധതി, അംഗങ്ങളുടെ ആകസ്മിക, സ്വാഭാവിക മരണങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം വായ്പാ ബാധ്യത ഏറ്റെടുക്കുകയും ചെയ്യുന്നു.

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുനൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എന്‍റോള്‍മെന്‍റ് ക്യാമ്പയിന്‍ വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച് 31 വരെയാണ് പോളിസി കാലാവധി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതാണ് പദ്ധതി. 18 മുതല്‍ 74 വയസ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18 നും 50 നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. 51- 60 വയസ് വരെയുള്ള പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 80,000 രൂപയും, 61 -70 വരെ 30,000 രൂപയും 71 -74 വരെ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ ഈ തുകയ്ക്ക് പുറമേ 18- 50 വയസു വരെയുള്ള അംഗങ്ങള്‍ക്ക് 1,20,000 രൂപയും 51-60 വയസുവരെ ഒരു ലക്ഷം രൂപയും 61-74 വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.

അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും ഒരഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത് വഴി ഈ സാഹചര്യം ഒഴിവാക്കാനായിട്ടുണ്ട്. മരണമടഞ്ഞ അംഗത്തിന്‍റെ പേരില്‍ ഉണ്ടായിരുന്ന വായ്പാ തുക ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും അയല്‍ക്കൂട്ടത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യമായി വിതരണം ചെയ്തിട്ടുണ്ട്.

സി.ഡി.എസ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായ ബീമ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബീമാ മിത്ര വഴിയാണ്.