ആറ് മാസത്തെ മൊറട്ടോറിയം കാലയളവ് ഓഗസ്റ്റ് 31 ന് അവസാനിക്കും.

മുംബൈ: ഓഗസ്റ്റ് 31 ന് ശേഷം വായ്പ മൊറട്ടോറിയം റിസര്‍വ് ബാങ്ക് നീട്ടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വ്യവസായ -വാണിജ്യ മേഖലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി നീട്ടാതിരുന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാധാരണ ബിസിനസ്സ് പ്രവർത്തനങ്ങളിൽ തടസ്സമുണ്ടായതിനെത്തുടർന്ന് സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ ബിസിനസ്സുകളെയും വ്യക്തികളെയും സഹായിക്കുന്നതിനായി 2020 മാർച്ച് ഒന്ന് മുതൽ ആറുമാസത്തേക്ക് കടം തിരിച്ചടയ്ക്കുന്നതിന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തെ മൊറട്ടോറിയം കാലയളവ് ഓഗസ്റ്റ് 31 ന് അവസാനിക്കും.

പകർച്ചവ്യാധി പ്രതികൂലമായി ബാധിച്ച വായ്പക്കാർക്ക് ഇത് ഒരു താൽക്കാലിക പരിഹാരം മാത്രമാണ്, ആറ് മാസത്തിൽ കൂടുതലുള്ള മൊറട്ടോറിയം കാലയളവ് വായ്പക്കാരുടെ ക്രെഡിറ്റ് സ്വഭാവത്തെ ബാധിക്കുമെന്നും റിസർവ് ബാങ്ക് വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

എച്ച്ഡിഎഫ്സി ലിമിറ്റഡ് ചെയർമാൻ ദീപക് പരേഖ്, കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടർ ഉദയ് കൊട്ടക് എന്നിവരുൾപ്പെടെ നിരവധി ബാങ്കർമാർ മൊറട്ടോറിയം നീട്ടരുതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനോട് ആവശ്യപ്പെട്ടിരുന്നു.