ഒക്ടോബർ 1 മുതൽ യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റം വരുത്താൻ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ).പിയര്‍-ടു-പിയര്‍ (P2P) ഇടപാടിലെ പ്രധാന ഫീച്ചറാണ് നിർത്തലാക്കുന്നത്.

ഒക്ടോബർ മുതൽ യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റം വരുത്താൻ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ). ഏറ്റവും കൂ‍ടുതലാളുകൾ ഉപയോഗിക്കുന്ന ഒരു ഫീച്ച‍ർ നിർത്താനാണ് നീക്കം. പിയര്‍-ടു-പിയര്‍ (P2P) ഇടപാടിലെ പ്രധാന ഫീച്ചറാണ് നിർത്തലാക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം റിക്വസ്റ്റ് ചെയ്ത് മേടിക്കാൻ കഴിയുന്ന ഫീച്ചറാണിത്. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 1 മുതലാണ് പുതിയ മാറ്റം വരിക. സാമ്പത്തിക തട്ടിപ്പ് തടയുക എന്നതാണ് 'കളക്ട് റിക്വസ്റ്റ്' ഫീച്ചർ നിർത്തലാക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

നിലവിൽ ഒരു ഇടപാടിന് പരമാവധി 2,000 രൂപയാണ് പിയര്‍- ടു- പിയര്‍ കളക്ട് ഫീച്ചർ പരിധി. ഇത് ഒരു പരിധി വരെ തട്ടിപ്പുകൾ കുറച്ചിരുന്നുവെന്നും എൻസിപിഐ പറഞ്ഞു. എന്നാലിനി മുതൽ പണം അയയ്ക്കാന്‍ ഉപയോക്താക്കള്‍ ഒരു ക്യൂആര്‍ കോഡിനെ ആശ്രയിക്കേണ്ടിവരും. അതേ സമയം വ്യക്തികൾ തമ്മിലുള്ള റിക്വസ്റ്റുകൾക്കു മാത്രമാണ് വിലക്ക് വരുന്നത്. നിയമാനുസൃതമായ ബിസിനസുകൾക്ക് റിക്വസ്റ്റ് അയക്കുന്നത് തുടരാനാകും. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഇനിയും കലക്ഷൻ റിക്വസ്റ്റ് വരുമെന്ന‌ർത്ഥം. സാധാരണ പോലെ ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകളും നടത്താം. അതേ സമയം ഇപ്പോഴുളള സ്പ്ലിറ്റ് പേയ്മെന്റ് ഓപ്ഷനുകൾക്ക് മാറ്റമില്ല.