Asianet News MalayalamAsianet News Malayalam

ഉയർന്ന പിഎഫ് പെൻഷൻ: ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു

ഹൈക്കോടതി വിധിയെ തുടർന്ന് ഉയർന്ന പെൻഷൻ പ്രതീക്ഷിച്ചവർ‌ക്ക് ഇനി ഹർജികൾ‌ തീരുമാനമാകും വരെ കാത്തിരിക്കേണ്ടി വരും. 

pf pension supreme court
Author
New Delhi, First Published Jan 30, 2021, 2:46 PM IST

ദില്ലി: ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽ‌കണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻ‌വലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷനും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രസ്തുത ഹർജികളിൽ‌ അടുത്ത മാസം 25 ന് കോടതി പ്രാഥമിക വാദം കേൾക്കും. 

എന്നാൽ, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അം​ഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ തുടർന്ന് ഉയർന്ന പെൻഷൻ പ്രതീക്ഷിച്ചവർ‌ക്ക് ഇനി ഹർജികൾ‌ തീരുമാനമാകും വരെ കാത്തിരിക്കേണ്ടി വരും. 

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. എത്ര ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും 15,000 രൂപ ശമ്പള പരിധി കണക്കാക്കി, അതിന്റെ അടിസ്ഥാനത്തിലുളള ആനുപാതിക പിഎഫ് പെൻഷൻ എന്ന വ്യവസ്ഥ 2018 ൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സമാന വിഷയത്തിൽ പിഎഫ് കമ്മീഷണൽ‌ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, 2019 ൽ സുപ്രീം കോടതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഹർജി തള്ളുകയായിരുന്നു. 

ഇതിന് പിന്നാലെ പിഎഫ് കമ്മീഷണറും തൊഴിൽ മന്ത്രാലയവും പുന:പരിശോധനാ ഹർജി നൽകി. ഇതിലാണ് ഇപ്പോഴത്തെ തീരുമാനം. ഉയർന്ന പെൻഷൻ വ്യക്തികൾക്ക് നൽകാനാകില്ലെന്ന് ഇപിഎഫ്ഒ പാർലമെന്റിന്റെ തൊഴിൽ സ്ഥിരം സമിതിയെ നേരത്തെ അറിയിച്ചിരുന്നു.  

Follow Us:
Download App:
  • android
  • ios