മാന്ദ്യകാലത്തും ബോളിവുഡ് സിനിമയ്ക്ക് 30 ശതമാനം വളർച്ച, കളക്ഷൻ നാലായിരം കോടി കവിഞ്ഞു
കലണ്ടർ വർഷത്തിൽ ഇത്രയേറെ കളക്ഷൻ കിട്ടുന്നത് ആദ്യമായാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു...
മുംബൈ: ബോളിവുഡ് സിനിമ വ്യവസായത്തിൽ നിന്നുള്ള ആകെ വരുമാനം 2019 ൽ 4000 കോടി കടന്നതായി റിപ്പോർട്ട്. രാജ്യം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴും ഹിന്ദി സിനിമാ വ്യവസായ രംഗത്ത് മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്‍റെ വളർച്ചയുണ്ടായെന്നാണ് റിപ്പോർട്ട്. കലണ്ടർ വർഷത്തിൽ ഇത്രയേറെ കളക്ഷൻ കിട്ടുന്നത് ആദ്യമായാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഹിന്ദി സിനിമ 2019 ൽ 4350 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് കംപ്ലീറ്റ് സിനിമ എന്ന മാസികയുടെ എഡിറ്റർ അഭിപ്രായപ്പെടുന്നത്. 2018 ൽ 3300 കോടിയായിരുന്നു ബോക്സ് ഓഫീസ് കളക്ഷൻ. 2017 ൽ ഇത് 3000 കോടിയുമായിരുന്നു.
യാഷ് രാജ് ഫിലിംസിന്‍റെ ആക്ഷൻ ത്രില്ലർ വാർ ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്, 292.71 കോടി! കബിർ സിംഗ് 276.34 കോടിയും ഉറി-ദി സർജിക്കൽ സ്ട്രൈക്ക് 244 കോടിയും ഹൗസ്‌ഫുൾ 4 ന് 205.60 കോടിയും കളക്ഷൻ നേടാനായി. ഭാരത് (197.34 കോടി), മിഷൻ മംഗൾ (192.67 കോടി), കേസരി (151.87 കോടി), ടോട്ടൽ ധമാൽ (150.07 കോടി), സാഹോയുടെ ഹിന്ദി വേർഷൻ (148.84 കോടി) എന്നിവയും വൻവിജയം നേടിയ ചിത്രങ്ങളാണ്. സിനിമ ടിക്കറ്റുകളുടെ നികുതി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കാനുള്ള തീരുമാനം ഇതിൽ ഒരു പ്രധാന ഘടകമായി.