അടുത്ത അഞ്ച് വർഷത്തേക്ക് ഓരോ വർഷവും 2 ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതികൾക്കായി നിക്ഷേപിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലി: മൂന്ന് കാര്യങ്ങളിലാണ് പ്രധാനമായും അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിംഗ് ഡയറക്ടർ കരൺ അദാനി. ഊർജ്ജം, ഗതാഗതം-ലോജിസ്റ്റിക്സ്, നിർമ്മാണ സാമഗ്രികൾ എന്നിവയാണ് ഈ മൂന്ന് മേഖലകൾ. വൻതോതിലുള്ള വളർച്ചയും കാര്യക്ഷമതയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻസംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കരൺ അദാനി.

പുറത്തുനിന്ന് നോക്കുമ്പോൾ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് തോന്നാം. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ മൂന്ന് കാര്യങ്ങളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒന്ന് ഊർജ്ജ മേഖലയാണ്. ഊർജ്ജമാണ് ലോകത്തിന്റെ ഭാവിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഡാറ്റാ സെന്റർ ബിസിനസ് പോലും ഞങ്ങൾക്ക് ഊർജ്ജ ബിസിനസ്സിന്റെ ഭാഗമാണ്. രണ്ടാമത്തേത് ഗതാഗതവും ലോജിസ്റ്റിക്സുമാണ്. മൂന്നാമത്തേത് നിർമ്മാണ സാമഗ്രികളും ശാസ്ത്രവുമാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഏത് ഉത്പന്നവും ഇതിൽപ്പെടും. ഇപ്പോൾ അലൂമിനിയം രംഗത്തേക്കും കടക്കാൻ ഞങ്ങൾ നോക്കുന്നുണ്ട്. ഓരോ ബിസിനസ്സും പരസ്പരം ശക്തിയെ ആശ്രയിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് വേഗത്തിൽ വളരാൻ സാധിക്കുന്നുവെന്ന് കരൺ അദാനി പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തേക്ക് ഓരോ വർഷവും 2 ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതികൾക്കായി നിക്ഷേപിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ സ്വായത്തമാക്കാൻ കമ്പനിയിലെ ജീവനക്കാരുടെ ശരാശരി പ്രായം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കരൺ അദാനി സംസാരിച്ചു.