ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭമായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. ഈ കരാർ പ്രകാരം, എകെ-203 അസാൾട്ട് റൈഫിളുകൾക്ക് ആവശ്യമായ 7.62x39 എംഎം വെടിയുണ്ടകൾ അദാനി ഡിഫൻസ് തദ്ദേശീയമായി നിർമ്മിച്ച് നൽകും. ഇത് പ്രതിരോധ രംഗത്ത് വിദേശ ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കും.

ദില്ലി: ഇന്ത്യയിൽ എകെ-203 അസാൾട്ട് റൈഫിളുകൾ നിർമ്മിക്കുന്ന ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭമായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് കരാർ ഒപ്പുവെച്ചു. 7.62x39 എംഎം സ്മോൾ കാലിബർ വെടിയുണ്ടകൾ തദ്ദേശീയമായി വിതരണം ചെയ്യുന്നതിനായി അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. ഐആർആർപിഎല്ലിന്റെ എകെ-203 റൈഫിൾ ഉൽപ്പാദനത്തെയും അദാനി ഡിഫൻസിന്റെ വെടിയുണ്ട നിർമ്മാണത്തെയും കോർത്തിണക്കുന്നതാണ് ഈ കരാർ.

കരാർ പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് എകെ-203 റൈഫിളുകൾക്ക് ആവശ്യമായ 7.62x39 എംഎം വെടിയുണ്ടകൾ അദാനി ഡിഫൻസ് പൂർണ്ണമായും ലഭ്യമാക്കും. തോക്കുകൾക്ക് പുറമെ അതിനുപയോഗിക്കുന്ന വെടിയുണ്ടകളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നത് വഴി പ്രതിരോധ സജ്ജീകരണങ്ങളുടെ വിതരണത്തിൽ തടസ്സമില്ലാതെ തുടർച്ച ഉറപ്പാക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കരാറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.