കൊവിഡ് സംരക്ഷകരെന്ന് വ്യാജ പരസ്യം പ്രദർശിപ്പിച്ചാൽ ഇനി പണി പാളും
ഇത്തരക്കാർക്ക് രണ്ട് വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ദില്ലി: യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ കൊവിഡ് സംരക്ഷകരെന്ന നിലയിൽ വ്യാജ പരസ്യം നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്ക് എതിരെ ഇനി ശക്തമായ നടപടിയെടുക്കും. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പ്രചാരം നേടുകയെന്ന ഒറ്റ ലക്ഷ്യത്തോടെ കൊവിഡിന്റെ സംരക്ഷകരെന്ന നുണ പ്രചാരണം നടത്താൻ ആരെയും അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്.
ഇത്തരക്കാർക്ക് രണ്ട് വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഭക്ഷ്യോൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ പ്രതിരോധം വർധിപ്പിക്കുമെന്നും കൊവിഡിനെ ചെറുക്കുമെന്നും വൻ തോതിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി.
ഹാന്റ് സാനിറ്റൈസറിന്റെ ടെലിവിഷൻ പരസ്യത്തിൽ 100 ശതമാനം പരസ്യ വർധനയാണ് ഉണ്ടായതെന്ന് ടാം മീഡിയ റിസർച്ച് റിപ്പോർട്ട് ചെയ്യുന്നു. വ്യക്തി ശുചിത്വ ഉൽപ്പന്നങ്ങളുടെ പരസ്യം മൊത്തം പരസ്യങ്ങളുടെ 20 ശതമാനത്തോളം വരും. പുതിയ ഉത്തരവ് വ്യാജന്മാർക്കുള്ള മുന്നറിയിപ്പാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്.