എയർബസ് എ 220 വിമാനങ്ങളിലെ മൂന്നിലൊന്ന് നിലത്തിറക്കും. ഗോ ഫസ്റ്റ് നേരിട്ട അതേ പ്രശ്‌നവുമായി ലുഫ്താൻസ. 

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയ ഗോ ഫസ്റ്റ് എയർലൈനിനുശേഷം പ്രാറ്റ് & വിറ്റ്‌നി എഞ്ചിനുകളിലെ ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ലുഫ്താൻസ എയർലൈൻ. എഞ്ചിനുകളിലെ പ്രശ്‌നങ്ങൾ കാരണം ലുഫ്താൻസ അതിന്റെ എയർബസ് എ 220 വിമാനങ്ങളിലെ മൂന്നിലൊന്ന് നിലത്തിറക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനത്തിന്റെ എഞ്ചിൻ നിർമ്മാണത്തിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയെന്നാണ് ആരോപണം. എയർക്രാഫ്റ്റ് എഞ്ചിനുകൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും സർവീസ് ചെയ്യുന്നതിലും പ്രധാനിയാണ് പ്രാറ്റ് ആൻഡ് വിറ്റ്‌നി കമ്പനി.

പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളെ ആശ്രയിക്കുന്ന രണ്ട് ഇന്ത്യൻ കാരിയറുകളാണ് ഗോ ഫസ്റ്റ്, ഇൻഡിഗോ, രണ്ട് എയർലൈനുകളും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടുണ്ട്. 

ALSO READ: മെയ് 9 വരെയുള്ള മുഴുവൻ സർവ്വീസുകളും റദ്ദാക്കി ഗോ ഫസ്റ്റ്; യാത്രക്കാർക്ക് പണം മടക്കി നൽകും

കഴിഞ്ഞ ദിവസമാണ് ഗോ ഫസ്റ്റ് പാപ്പർഹർജി ഫയൽ ചെയ്തത്. എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്, ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ് സർവീസ് അവസാനിപ്പിച്ചത്. 

2019 ഡിസംബറിൽ പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളിൽ ഏഴ്‌ ശതമാനം തകരാറിലായിരുന്നു. 2020 ഡിസംബറില്‍ ഇത് 31 ശതമാനമായും 2022 ഡിസംബറിൽ 50 ശതമാനമായും ഉയര്‍ന്നു. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളും ലംഘിക്കപ്പെട്ടു. ഇത് കമ്പനിയുടെ പണലഭ്യതയെ ബാധിക്കുകയായിരുന്നു. അടുത്ത മൂന്നുനാലു മാസങ്ങളിൽ കൂടുതൽ എൻജിനുകൾ തകരാറിലാകാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തിൽ കമ്പനി പൂട്ടൽഭീഷണിയിലാണെന്നും എത്രയുംവേഗം ആർബിട്രേഷൻ വിധി പ്രകാരം എൻജിനുകൾ ലഭ്യമാക്കുന്നതിന് നിർദേശിക്കണമെന്നും കാണിച്ച് അമേരിക്കയിലെ ഡെലാവേർ ഫെഡറൽ കോടതിയിൽ ഗോ ഫസ്റ്റ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.