ശ്രീലങ്കയിലെ അനുഭവത്തിലേക്കോ ബംഗ്ലാദേശും? ഇന്ധനവില 52% വർധിപ്പിച്ചു; തെരുവുകൾ കീഴടക്കി പ്രതിഷേധവുമായി ജനം
വില വർധന പിൻവലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെയാണ് ബംഗ്ലാദേശ് ഭരണകൂടം ഈ തീരുമാനത്തിന്റെ കാരണമായി കുറ്റപ്പെടുത്തുന്നത്
ധാക്ക: ശ്രീലങ്കയ്ക്ക് പിന്നാലെ ബംഗ്ലാദേശിലും ഇന്ധന വില വൻതോതിൽ ഉയർത്തി. ഒറ്റയടിക്ക് 52 ശതമാനം വർധനവാണ് ഷെയ്ക് ഹസീന ഭരണകൂടം രാജ്യത്ത് നടപ്പിലാക്കിയത്. ഇതേ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി. രാജ്യത്തെമ്പാടും ഇന്ധന വിതരണ കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി ജനങ്ങളെത്തി. വില വർധന പിൻവലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെയാണ് ബംഗ്ലാദേശ് ഭരണകൂടം ഈ തീരുമാനത്തിന്റെ കാരണമായി കുറ്റപ്പെടുത്തുന്നത്.
ചിറകുവിരിച്ച് പറന്നുയർന്ന് ആകാശ എയർ; ആദ്യഘട്ടം വൻ ഹിറ്റ്, കൊച്ചിക്കും ഹാപ്പിയാകാം, 28 സർവ്വീസ്
ബംഗ്ലാദേശിന്റെ ജി ഡി പി 416 ബില്യൺ ഡോളറിന്റേതാണ്. ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇന്ധന വില വർധന രാജ്യത്തെ വ്യവസായ രംഗത്തെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കടക്കം വില വർധിച്ചിരിക്കുകയാണ്. രാജ്യത്തെ റീടെയ്ൽ വിലക്കയറ്റം ഇപ്പോൾ ഏഴ് ശതമാനത്തിന് മുകളിലായി.
എന്നാൽ റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഭീമമായി ഉയർന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. ഐ എം എഫിൽ നിന്ന് അടക്കം വായ്പ തേടാൻ ഇതോടെ രാജ്യം നിർബന്ധിതരായി. 130 ടാകയാണ് ബംഗ്ലാദേശിൽ പെട്രോളിന്റെ വില. 95 - ഒക്ടെയ്ൻ പെട്രോളിന്റെ വില 135 ടാകയാണ്. ഇന്ത്യൻ രൂപയിൽ യഥാക്രമം 108 രൂപയും 113 രൂപയുമാണ് ഇവയുടെ വില. മണ്ണെണ്ണ വില 42.5 ശതമാനം ഉയർന്നിട്ടുണ്ട്. ജൂലൈ വരെയുള്ള ആറ് മാസത്തിൽ ബംഗ്ലാദേശ് പെട്രോളിയം കോർപറേഷന് 8 ബില്യൺ ടാക ( 667 കോടി രൂപ ) നഷ്ടം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.