കഴിഞ്ഞ ദിവസം,  ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറെയും ട്രെയിനിങ് ഡയറക്ടറെയും ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഡിജിസിഎ ഉത്തരവിട്ടിരുന്നു.

ദില്ലി: രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത ഡിജിസിഎ നടപടിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആകാശ എയറിലെ പൈലറ്റുമാർ. കൂടാതെ പൈലറ്റുമാരുടെ യൂണിയൻ രൂപീകരിക്കാനുള്ള നീക്കത്തെ കുറിച്ചും ഇവർ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും ഡിജിസിഎയെയും അറിയിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ചില വീഴ്ചകളുടെ പേരിൽ രണ്ട് മുതിർന്ന എയർലൈൻ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഡിജിസിഎ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ, നടപടിയിൽ പൈലറ്റുമാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ ദിവസം, ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറെയും ട്രെയിനിങ് ഡയറക്ടറെയും ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഡിജിസിഎ ഉത്തരവിട്ടിരുന്നു. പൈലറ്റുമാരുടെ പരിശീലനത്തിൽ വീഴ്ച വരുത്തിയതിൻ്റെ പേരിൽ ആണ് നടപടി. 

ഡിജിസിഎ ആകാശ എയറിൻ്റെ മുംബൈയിലെ കേന്ദ്രത്തിൽ നടത്തിയ റെഗുലേറ്ററി ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്. യോഗ്യത നേടിയിട്ടില്ലാത്ത സിമുലേറ്ററുകളിലാണ് ആകാശ എയർ പരിശീലനം നടത്തുന്നതായാണ് കണ്ടെത്തിയത്. ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറും പരിശീലന ഡയറക്ടറും "സിവിൽ ഏവിയേഷൻ നിർദേശങ്ങൾ (സിഎആർ) പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണം കാണിച്ചാണ് നടപടി. 

ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസിന് ഒക്ടോബർ 15, 30 തീയതികളിൽ ആകാശ എയർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആകാശ എയർ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, ട്രെയിനിങ് ഡയറക്ടർ എന്നിവരെ സസ്പെൻഡ് ചെയ്തത്. ഈ സ്ഥാനങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗസ്ഥരെ നാമനിർദ്ദേശം ചെയ്യാൻ എയർലൈനിനോട് നിർദ്ദേശിച്ചിട്ടുമുണ്ട്.