ആഗോളതലത്തില്‍ അലുമിനിയം വിതരണത്തില്‍ തടസ്സം നേരിടുന്നത് ഇന്ത്യയിലെ പ്രാഥമിക ഉല്‍പ്പാദകര്‍ക്ക് ഗുണകരമാകുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട്

ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായതിന് പിന്നാലെ ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നു. പ്രമുഖ അലുമിനിയം ഉല്‍പ്പാദക രാജ്യങ്ങളായ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ ശാലകള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായതാണ് വിപണിയെ ഉലച്ചത്. ഇതോടെ അലുമിനിയം വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിന് അരികിലെത്തി. ഇതോടെ ഇന്ത്യന്‍ അലുമിനിയം കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം നേടാനായി. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ), വേദാന്ത എന്നിവയുടെ ഓഹരികള്‍ 2.5% മുതല്‍ 5.5% വരെ നേട്ടമുണ്ടാക്കി. ആഗോളതലത്തില്‍ അലുമിനിയം വിതരണത്തില്‍ തടസ്സം നേരിടുന്നത് ഇന്ത്യയിലെ പ്രാഥമിക ഉല്‍പ്പാദകര്‍ക്ക് ഗുണകരമാകുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Add Asianetnews as a Preferred SourcegooglePreferred

ആക്രമണത്തില്‍ തകര്‍ന്ന് ഉല്‍പ്പാദന കേന്ദ്രങ്ങള്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം ഉല്‍പ്പാദകരായ എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം , അലുമിനിയം ബഹ്റൈന്‍ എന്നിവയുടെ പ്ലാന്റുകള്‍ക്ക് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. അബുദാബിയിലെ തങ്ങളുടെ പ്ലാന്റിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി എമിറേറ്റ്സ് ഗ്ലോബല്‍ അറിയിച്ചു. ആഗോള അലുമിനിയം ഉല്‍പ്പാദനത്തിന്റെ 9 ശതമാനത്തോളം ഈ മേഖലയില്‍ നിന്നാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ അലുമിനിയം വില 4 ശതമാനം ഉയര്‍ന്ന് ടണ്ണിന് 3,419 ഡോളറിലെത്തി. ഇന്ത്യന്‍ വിപണിയായ എംസിഎക്‌സിലും വിലയില്‍ 3 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി.

വില ഇനിയും ഉയര്‍ന്നേക്കാം

അലുമിനിയം ഉല്‍പ്പാദന ശാലകള്‍ ഒരിക്കല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ അവ പുനരാരംഭിക്കുന്നത് അതീവ സങ്കീര്‍ണ്ണവും ചിലവേറിയതുമായ പ്രക്രിയയാണ്. അതിനാല്‍ വിതരണത്തിലെ തടസ്സം നീണ്ടുനിന്നേക്കാം. ഇത് വില ഇനിയും ഉയരാന്‍ കാരണമാകും. 2022-ല്‍ രേഖപ്പെടുത്തിയ ടണ്ണിന് 4,073.50 ഡോളര്‍ എന്ന റെക്കോര്‍ഡ് വില വരും ദിവസങ്ങളില്‍ മറികടന്നേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുമ്പ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലോഹമാണ് അലുമിനിയം. ഇതിന്റെ വില വര്‍ദ്ധിക്കുന്നത് വാഹന നിര്‍മ്മാണം മുതല്‍ പാക്കേജിംഗ് വരെയുള്ള വിവിധ മേഖലകളെയും ബാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം