വെജിറ്റേറിയൻ ഇനങ്ങൾ മാത്രം വിൽക്കാൻ തീരുമാനിച്ചാൽ കെഎഫ്‌സിക്ക് സ്ഥലം നൽകാൻ തയ്യാറെന്ന് അയോധ്യ. 

അയോധ്യ: സസ്യാഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കുകയാണെങ്കിൽ കെഎഫ്‌സിയെ സ്വാഗതം ചെയ്യാൻ അയോധ്യയിലെ ജില്ലാ ഭരണകൂടം തയ്യാറാണെന്ന് റിപ്പോർട്ട്. അമേരിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് ശൃംഖലയായ കെഎഫ്‌സി, ഫ്രൈഡ് ചിക്കൻ വില്പനയിലൂടെയാണ് പ്രശസ്തമായിട്ടുള്ളത്. അയോധ്യയിൽ സസ്യേതര ഭക്ഷ്യവസ്തുക്കൾ അനുവദിക്കാത്തതിനാലാണ് കെഎഫ്‌സി അയോധ്യ-ലക്‌നൗ ഹൈവേയിൽ യൂണിറ്റ് സ്ഥാപിച്ചതെന്നാണ് പറയുന്നത്. വെജിറ്റേറിയൻ ഇനങ്ങൾ മാത്രം വിൽക്കാൻ തീരുമാനിച്ചാൽ കെഎഫ്‌സിക്ക് സ്ഥലം നൽകാൻ തയ്യാറെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട്.

Add Asianetnews as a Preferred SourcegooglePreferred

അയോധ്യയിൽ തങ്ങളുടെ കടകൾ സ്ഥാപിക്കാൻ കെഎഫ്‌സിക്ക് പദ്ധതിയുണ്ട്. എന്നാൽ "ഞങ്ങൾ അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു, പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ നോൺ-വെജ് ഭക്ഷണ സാധനങ്ങൾ വിളമ്പരുത്," എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

രാജ്യത്തുടനീളം വരുന്ന ഭക്തർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഭക്ഷണം ലഭിക്കുന്നതിനായി എല്ലാവിധ ഭക്ഷ്യ കമ്പനികളെയും അയോധ്യയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും ക്ഷണിക്കുകയാണെന്ന് ബിജെപിയുടെ അയോധ്യ പ്രസിഡൻ്റ് കമലേഷ് ശ്രീവാസ്തവ പറഞ്ഞു. ചൗധരി ചരൺ സിംഗ് ഘട്ടിൽ ഒരു ഫുഡ് പ്ലാസ സ്ഥാപിക്കാൻ അയോധ്യ ഡെവലപ്‌മെൻ്റ് അതോറിറ്റി ആലോചിക്കുന്നുണ്ടെന്നും അതിനായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഫെബ്രുവരിയോടെ ഔട്ട്‌ലെറ്റുകൾ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22ന് രാമക്ഷേത്രം തുറന്നതിന് പിന്നാലെ അയോധ്യയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജനുവരി 29 വരെ ഏകദേശം 19 ലക്ഷം ഭക്തർ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രം സന്ദർശിച്ചു. 

ടെമ്പിൾ ടൂറിസം കുതിച്ചുയർന്നതോടെ ബിസ്‌ലേരിക്കും ഹൽദിറാമിനും അയോധ്യയിലും പരിസരത്തും തങ്ങളുടെ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങളുണ്ടെന്ന് സംസ്ഥാന വ്യവസായ വകുപ്പിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിഷേക് സിംഗ് പറഞ്ഞു. “കൂടാതെ, പാർലെ പോലുള്ള പല കമ്പനികളും തങ്ങളുടെ ഭക്ഷ്യ ശൃംഖല ഔട്ട്‌ലെറ്റുകളുടെ, പ്രത്യേകിച്ച് പാക്കേജുചെയ്ത വെള്ളം, ബിസ്‌ക്കറ്റ്, എന്നിവയുടെ വിതരണം ശക്തിപ്പെടുത്തുകയാണ്, അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ പഞ്ച്കോസി പരിക്രമ മാർഗിൽ മാംസവും മദ്യവും വിൽക്കുന്നത് ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി മാംസവും മത്സ്യവും വിൽക്കുന്ന കടകൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു