അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യക്തിഗത സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്നത് ജെ.പി. മോർഗൻ, ചാൾസ് ശ്വാബ് തുടങ്ങിയ പ്രമുഖ ബാങ്കുകൾ. ട്രംപിന്റെ ആസ്തിയിൽ വൻ വർദ്ധനവുണ്ടായതായും, ക്രിപ്‌റ്റോകറൻസി സംരംഭങ്ങളിൽ നിന്ന് കോടികളുടെ വരുമാനം ലഭിച്ചതായും റിപ്പോർട്ടുകൾ.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യക്തിഗത സമ്പാദ്യത്തിലെ വലിയൊരു പങ്കും കൈകാര്യം ചെയ്യുന്നത് രാജ്യത്തെ പ്രമുഖ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ എട്ട് ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടുകളില്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ജെ.പി. മോര്‍ഗന്‍ ചേസ്, ചാള്‍സ് ശ്വാബ്, യു.ബി.എസ്, സ്റ്റീഫന്‍സ് ഇന്‍ക് എന്നീ സ്ഥാപനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കാന്‍ വലിയ അധികാരമുള്ള ഒരു പ്രസിഡന്റിന്റെ സമ്പാദ്യം കൈകാര്യം ചെയ്യുന്നത് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിയമപരമായ വെല്ലുവിളികളും പേരുദോഷ സാധ്യതയും ഉണ്ടാക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ സാമ്പത്തിക സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചതായോ, ട്രംപ് നേരിട്ട് ഓഹരി വ്യാപാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മറുവാദം.

ആസ്തിയില്‍ വന്‍ വര്‍ദ്ധന

2025-ല്‍ എട്ട് ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടുകളിലായി ട്രംപിന് കുറഞ്ഞത് 858 ദശലക്ഷം ഡോളറിന്റെ ആസ്തിയുണ്ട്. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 237 ദശലക്ഷം ഡോളറായിരുന്നു. ഈ എട്ട് അക്കൗണ്ടുകളിലൂടെ കഴിഞ്ഞ വര്‍ഷം 21,000-ത്തിലധികം ട്രേഡിംഗ് ഇടപാടുകള്‍ നടന്നു. ട്രംപിന്റെ ആദ്യ പ്രസിഡന്റ് ഭരണകാലയളവില്‍ ആകെ 500 ഇടപാടുകള്‍ മാത്രമാണ് നടന്നിരുന്നത്. ട്രംപിന്റെ നിക്ഷേപങ്ങളില്‍ ഏറ്റവും വലിയ പങ്ക് കൈകാര്യം ചെയ്യുന്നത് ചാള്‍സ് ശ്വാബ് എന്ന സ്ഥാപനമാണ്. കുറഞ്ഞത് 465 ദശലക്ഷം ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്ന ഇവര്‍, ട്രംപിന്റെ പകുതിയോളം ട്രേഡിംഗ് ഇടപാടുകള്‍ക്കും മേല്‍നോട്ടം വഹിക്കുന്നു. കൂടാതെ, ട്രംപ് മാത്രം ഗുണഭോക്താവായ ട്രസ്റ്റിന് 50 ദശലക്ഷത്തിലധികം ഡോളറിന്റെ വായ്പയും ഇവര്‍ നല്‍കിയിട്ടുണ്ട്.

ക്രിപ്‌റ്റോ വരുമാനവും ട്രംപിന്റെ പ്രതികരണവും

കുടുംബ ബിസിനസുകളില്‍ നിന്നും ക്രിപ്റ്റോകറന്‍സി സംരംഭങ്ങളില്‍ നിന്നുമായി 1.4 ബില്യണ്‍ ഡോളറിലധികം വരുമാനം ലഭിച്ചതായി സാമ്പത്തിക വിവരങ്ങളില്‍ പറയുന്നു. ആണ്‍മക്കളുമായി ചേര്‍ന്ന് ആരംഭിച്ച 'വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍' എന്ന ക്രിപ്‌റ്റോ സംരംഭത്തില്‍ നിന്ന് മാത്രം ഏകദേശം 800 ദശലക്ഷം ഡോളറാണ് ട്രംപിന്റെ കമ്പനികള്‍ക്ക് ലഭിച്ചത്. ഇതില്‍ 520 ദശലക്ഷത്തിലധികം ഡോളര്‍ ക്രിപ്‌റ്റോ ടോക്കണ്‍ വില്‍പ്പനയിലൂടെയും, 250 ദശലക്ഷത്തിലധികം ഡോളര്‍ ബിസിനസ് ഓഹരി വില്‍പ്പനയിലൂടെയുമാണ് ലഭിച്ചത്.