ഇന്ത്യന്‍ ബിയര്‍ വിപണിയില്‍ വില കുറഞ്ഞ ബിയറുകള്‍ക്ക് പകരം പ്രീമിയം ബിയറുകള്‍ക്ക് പ്രിയമേറുന്നു. മെച്ചപ്പെട്ട രുചിയും ഗുണമേന്മയുമാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ തേടുന്നത്. അതേ സമയം, വിപണിയില്‍ ഇപ്പോഴും ആധിപത്യം തുടരുന്നത് ലാഗര്‍ ബിയറുകള്‍ തന്നെയാണ്. 

പഴയതുപോലെ വില കുറഞ്ഞത് നോക്കി ബിയര്‍ വാങ്ങുന്ന കാലം മാറുകയാണ്. പ്രീമിയം ബിയറുകളോടും വ്യത്യസ്തമായ രുചിക്കൂട്ടുകളോടും ഉള്ള താല്പര്യം ആണ് ബിയര്‍ വിപണിയിലെ പുതിയ ട്രെന്റ്. നേരത്തെ ബിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ വിലയും ലഭ്യമായ അളവുമായിരുന്നു പ്രധാനമെങ്കില്‍, ഇന്ന് ഉപഭോക്താക്കള്‍ ബിയറിന്റെ നിര്‍മ്മാണ രീതിയെക്കുറിച്ചും , അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാണ്. വിദേശയാത്രകളും ആഗോള ഭക്ഷണശീലങ്ങളും ഇതിന് വലിയൊരു കാരണമാണ്.

ലോക്ഡൗണിന് ശേഷം വിപണി കുതിക്കുന്നു

ഇന്ത്യന്‍ ബിയര്‍ വിപണിയില്‍ വന്‍ വളര്‍ച്ചയാണ് പ്രവചിക്കപ്പെടുന്നത്. നിലവില്‍ 477.05 ബില്യണ്‍ രൂപ മൂല്യമുള്ള ബിയര്‍ വിപണി 2034 ആകുമ്പോഴേക്കും 832.93 ബില്യണ്‍ രൂപയായി ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരവല്‍ക്കരണവും വരുമാനത്തിലുണ്ടായ വര്‍ദ്ധനവുമാണ് ഇതിന് പ്രധാന കാരണം. ബിയര്‍ കുടി ഇപ്പോള്‍ വെറും ബാറുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഹൗസ് പാര്‍ട്ടികള്‍, ഗെയിമിംഗ് നൈറ്റുകള്‍, സംഗീത പരിപാടികള്‍, കോമഡി ഷോകള്‍ എന്നിവയുടെയെല്ലാം ഭാഗമായി ബിയര്‍ മാറിക്കഴിഞ്ഞു.

എന്താണ് ഈ 'പ്രീമിയം' ബിയറുകള്‍?

വില കൂടിയ ബിയറുകളെ മാത്രമല്ല പ്രീമിയം എന്ന് വിളിക്കുന്നത്. മെച്ചപ്പെട്ട രുചി, ഗുണമേന്മയിലുള്ള സ്ഥിരത, മികച്ച രീതിയിലുള്ള ബ്രൂവിങ് എന്നിവയെല്ലാം ചേരുമ്പോഴാണ് അത് പ്രീമിയം ആകുന്നത്. പുതിയ രുചികള്‍ പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്നും രാജാവ് ലാഗര്‍ ബിയറുകള്‍ തന്നെയാണ്. മൊത്തം വിപണിയുടെ 70 ശതമാനത്തിലധികം ലാഗര്‍ ബിയറുകളാണ്. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം തണുപ്പിച്ച ലാഗര്‍ ബിയറുകളാണ്. എരിവുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം കുടിക്കാന്‍ ഏറ്റവും നല്ലതും ഇത്തരം ലൈറ്റ് ബിയറുകളാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.കിംഗ്ഫിഷര്‍ , ബഡ്വൈസര്‍ , ഹെയ്നെക്കന്‍ , കൊറോണ തുടങ്ങിയവയെല്ലാം ലാഗര്‍ വിഭാഗത്തില്‍ വരുന്ന ബിയറുകളാണ്. എന്നാല്‍ ലാഗറുകളിലും കൂടുതല്‍ ശുദ്ധമായ ചേരുവകളും , കൃത്യമായ അളവിലുള്ള കാര്‍ബണേഷനും ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നുണ്ട്. പഴയ ആവര്‍ത്തന വിരസമായ രുചികള്‍ക്ക് പകരം പുതുമയുള്ളതും ലളിതവുമായ രുചികള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്.