കടം മുൻകൂട്ടി അടച്ചതോടെ കുറഞ്ഞത് 3400 കോടിയുടെ പലിശയെങ്കിലും കുറഞ്ഞുകിട്ടുമെന്നതാണ് എയർടെൽ കണക്കുകൂട്ടിയത്

ദില്ലി: ടെലികോം മന്ത്രാലയത്തിന് കൊടുക്കാനുണ്ടായിരുന്ന 15519 കോടി രൂപ തിരിച്ചടച്ചതിന് എയർടെലിന് ഓഹരി വിപണിയിൽ തിരിച്ചടിയായി. ഓഹരി മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞ് ഇന്ന് 661.30 രൂപയിലെത്തി. 2014 ൽ നേടിയ സ്പെക്ട്രത്തിന്റെ വകയിൽ ടെലികോം മന്ത്രാലയത്തിന് കൊടുക്കാനുണ്ടായിരുന്ന 15519 കോടി തിരിച്ചടച്ചതാണ് തിരിച്ചടിയായത്.

Add Asianetnews as a Preferred SourcegooglePreferred

2014 ൽ ടെലിനോർ സ്പെക്ട്രം അടക്കം 128.4 മെഗാഹെർട്സ് സ്പെക്ട്രം 19051 കോടി രൂപയ്ക്കാണ് 2014 ൽ ലേലത്തിലൂടെ എയർടെൽ വാങ്ങിയത്. 2026-27 സാമ്പത്തിക വർഷത്തിനും 2031-32 സാമ്പത്തിക വർഷത്തിനും ഇടയിൽ അടച്ചുതീർക്കേണ്ടതായിരുന്നു ഈ തുക.

കടം മുൻകൂട്ടി അടച്ചതോടെ കുറഞ്ഞത് 3400 കോടിയുടെ പലിശയെങ്കിലും കുറഞ്ഞുകിട്ടുമെന്നതാണ് എയർടെൽ കണക്കുകൂട്ടിയത്. എന്നാൽ ബാധ്യത മുൻകൂട്ടി തീർത്തത് നിക്ഷേപകരുടെ ഭാഗത്ത് നിന്നും വിൽപ്പന സമ്മർദ്ദത്തിന് കാരണമായി.

ഇന്ന് ഉച്ചയ്ക്ക് 668 രൂപയിലേക്ക് എയർടെലിന്റെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. നവംബർ 24 ന് 781.90 രൂപയായിരുന്നു എയർടെലിന്റെ ഓഹരി വില. 2020 ഡിസംബർ 21 ന് 471.50 രൂപയായിരുന്നു വില. എന്നാൽ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന മൂല്യത്തിൽ നിന്ന് 14.57 ശതമാനം താഴ്ന്നും 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിൽ നിന്ന് 41.68 ശതമാനം ഉയർന്നുമാണ് എയർടെൽ ഓഹരികൾ ഇപ്പോൾ നിൽക്കുന്നത്.