റിസര്‍വ് ബാങ്ക്  കണക്കനുസരിച്ച്, 2023ല്‍ പ്രവാസികള്‍ 10 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലേക്കയച്ചത്. ഇതില്‍ ഏകദേശം 2.72 ലക്ഷം കോടി രൂപ യുഎസ്സില്‍ നിന്നാണ്

വിദേശത്തേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. നേരത്തെ പ്രഖ്യാപിച്ച 5% നികുതി എന്നത് 3.5% ആയി കുറച്ചാണ് 'വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്' പാസാക്കിയിരിക്കുന്നത്. 2026 ജനുവരി 1 മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും. പുതിയ ബില്‍ പ്രകാരം, ഈ നികുതി യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് മാത്രമേ ബാധകമാകൂ. ഗ്രീന്‍ കാര്‍ഡ് ഉടമകളും തൊഴില്‍ വിസയിലുള്ള വ്യക്തികളും ഈ നികുതിയുടെ പരിധിയില്‍ വരും. പ്രവാസി സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷമാണ് റെമിറ്റന്‍സ് നികുതി കുറച്ചത്. 5% നികുതി അമിതഭാരമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ബില്‍ ഇനി സെനറ്റിലേക്ക് പോകും, അവിടെയും ഭേദഗതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

രേഖകളില്ലാത്ത കുടിയേറ്റം തടയുന്നതിനും വിദേശത്തേക്ക് പോകുന്ന പണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുമുള്ള കടുത്ത റിപ്പബ്ലിക്കന്‍മാരുടെ ദീര്‍ഘകാല രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്. റിസര്‍വ് ബാങ്ക് കണക്കനുസരിച്ച്, 2023ല്‍ പ്രവാസികള്‍ 10 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലേക്കയച്ചത്. ഇതില്‍ ഏകദേശം 2.72 ലക്ഷം കോടി രൂപ യുഎസ്സില്‍ നിന്നാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഏകദേശം 4.5 ദശലക്ഷം പ്രവാസി ഇന്ത്യക്കാര്‍ യുഎസില്‍ താമസിക്കുന്നുണ്ട്. 

നിയമം നടപ്പാക്കിയാല്‍ എന്ത് സംഭവിക്കും?

നികുതി നിരക്ക്: യുഎസ് പൗരന്മാരല്ലാത്തവര്‍ അയക്കുന്ന എല്ലാ അന്താരാഷ്ട്ര റെമിറ്റന്‍സുകള്‍ക്കും 3.5% ലെവി.
ബാധകമാകുന്ന വ്യക്തികള്‍: നോണ്‍-ഇമിഗ്രന്‍റ് വിസ ഉടമകള്‍ (ഉദാഹരണത്തിന്, എച്ച്-1ബി, എഫ്-1), ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍.
പിരിവ് സംവിധാനം: വെസ്റ്റേണ്‍ യൂണിയന്‍, പേപാല്‍ അല്ലെങ്കില്‍ ബാങ്കുകള്‍ പോലുള്ള സേവനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് നികുതി സ്വയമേവ കുറയ്ക്കും.