ആഗോള സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയെ തളര്‍ത്തുന്നത്

ഡിജിറ്റല്‍ കറന്‍സി ലോകത്തെ രാജാവായ ബിറ്റ്കോയിന് കഷ്ടകാലം തുടരുന്നു. റെക്കോര്‍ഡ് കുതിപ്പിന് ശേഷം വിപണിയില്‍ കനത്ത ഇടിവ് നേരിടുന്ന ബിറ്റ്കോയിന്റെ വില വരും മാസങ്ങളില്‍ 65,000 ഡോളറിലേക്ക് താഴുമെന്നാണ് പുതിയ പ്രവചനങ്ങള്‍. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,26,000 ഡോളറില്‍ നിന്ന് ഏകദേശം 40 ശതമാനത്തോളമാണ് ബിറ്റ്കോയിന്റെ മൂല്യം ഇടിഞ്ഞത്. നിലവില്‍ 73,200 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

എന്തുകൊണ്ട് ഈ വീഴ്ച?

ആഗോള സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയെ തളര്‍ത്തുന്നത്. പ്രധാന കാരണങ്ങള്‍ ഇവയാണ്:

പലിശ നിരക്കിലെ മാറ്റം: ജപ്പാനിലെ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു.

ഐടി മേഖലയിലെ തിരിച്ചടി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ അമിത നിക്ഷേപത്തെക്കുറിച്ചുള്ള ഭീതി വിപണിയില്‍ നിക്ഷേപം കുറയാന്‍ കാരണമായി.

നിക്ഷേപം പിന്‍വലിക്കല്‍: ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കപ്പെടുന്നത് തിരിച്ചടിയായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 400 കോടി ഡോളറാണ് അമേരിക്കന്‍ ഇടിഎഫുകളില്‍ നിന്ന് ഒഴുകിപ്പോയത്.

65,000 ഡോളറിലേക്ക് വീഴുമോ?

ക്രിപ്‌റ്റോ വ്യാപാരികള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള 'പോളിമാര്‍ക്കറ്റ്' എന്ന പ്ലാറ്റ്ഫോമിലെ കണക്കുകള്‍ പ്രകാരം, ബിറ്റ്കോയിന്‍ ഈ വര്‍ഷം 65,000 ഡോളറിലേക്ക് താഴാന്‍ 82 ശതമാനം സാധ്യതയുണ്ട്. വര്‍ഷാവസാനത്തോടെ വില 55,000 ഡോളറിന് താഴെയാകാന്‍ 60 ശതമാനം സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. വര്‍ഷാരംഭത്തില്‍ ബിറ്റ്കോയിന്‍ ഒരു ലക്ഷം ഡോളര്‍ കടക്കുമെന്ന് 80 ശതമാനം പേര്‍ വിശ്വസിച്ചിരുന്നിടത്ത് ഇപ്പോള്‍ അത് 54 ശതമാനമായി കുറഞ്ഞു.

വിപണിയിലെ വന്‍ തകര്‍ച്ച ഒക്ടോബറില്‍ ഏകദേശം 4 ട്രില്യണ്‍ ഡോളര്‍ (നാല് ലക്ഷം കോടി ഡോളര്‍) മൂല്യമുണ്ടായിരുന്ന ആഗോള ക്രിപ്‌റ്റോ വിപണി ഇപ്പോള്‍ 2.5 ട്രില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. കടമെടുത്ത് നിക്ഷേപം നടത്തിയവര്‍ക്കാണ് ഈ തകര്‍ച്ചയില്‍ ഏറ്റവുമധികം പണം നഷ്ടമായത്. 2022-ലെ വലിയ തകര്‍ച്ചയേക്കാള്‍ ഭീകരമായ അവസ്ഥയാണ് ഒക്ടോബറിലെ വീഴ്ചയുണ്ടാക്കിയത്. പല നിക്ഷേപകരും കനത്ത നഷ്ടം നേരിട്ട് വിപണി വിടുകയാണ്.

പ്രതീക്ഷ കൈവിടാതെ വാള്‍സ്ട്രീറ്റ്

വിപണി ഇത്രയേറെ തളര്‍ന്നിട്ടും അമേരിക്കന്‍ ഓഹരി വിപണിയായ വാള്‍സ്ട്രീറ്റിലെ ചില വമ്പന്‍മാര്‍ ഇപ്പോഴും ശുഭാപ്തിവിശ്വാസത്തിലാണ്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബേണ്‍സ്റ്റീന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ബിറ്റ്കോയിന്‍ ഈ വര്‍ഷം ഒന്നര ലക്ഷം ഡോളറില്‍ എത്തുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്.