ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഒഴിവാക്കാനാണ് കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. 

ദില്ലി: റഷ്യ - യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വില കുതിച്ചുയർന്നപ്പോൾ ഇന്ത്യ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയത് ലോക രാഷ്ട്രങ്ങൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. പിന്നാലെ ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയർന്നു. എന്നാൽ കയറ്റുമതി വിലക്കേർപ്പെടുത്തിയതോടെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതി കഷ്ടത്തിലായി. ആഭ്യന്തര വിപണിയിൽ വില തിരിച്ചടിച്ചതോടെ കർഷകരും വ്യാപാരികളും കടുത്ത നിരാശയിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഒഴിവാക്കാനാണ് കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. 

ലോകത്തിലെ ഏറ്റവും മികച്ച ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യയിൽ നിന്നും ഉക്രെയ്‌നിൽ നിന്നുമുള്ള വിതരണം കുറഞ്ഞതിനൊപ്പം ഇന്ത്യയുടെ നീക്കവും ഗോതമ്പ് ഉപഭോക്തൃ രാജ്യങ്ങൾക്ക് തിരിച്ചടിയായിരുന്നു. ചിക്കാഗോയിലെയും യൂറോപ്പിലെയും കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഗോതമ്പിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്തിരുന്നു.

എന്നാൽ പഞ്ചാബിലെ ഖന്നയിൽ സ്ഥിതി മറ്റൊന്നായി. ഏഷ്യയിലെ ഏറ്റവും വലിയ ധാന്യ വിപണിയാണ് ഇവിടം. ഇവിടെ ധാന്യങ്ങളുടെ മൂല്യം ആഗോള വില നിലവാരത്തിന്റെ നേർ വിപരീത ദിശയിലേക്കാണ് പോയത്. 

കയറ്റുമതി നിരോധനത്തിന് മുമ്പ് 100 കിലോഗ്രാം ഗോതമ്പിന് 2,300 രൂപ (ഏകദേശം 30 ഡോളർ) ആയിരുന്നു വില. എന്നാൽ കയറ്റുമതി വിലക്ക് വന്നതോടെ ഗോതമ്പ് വില 2,015 രൂപയായി കുറഞ്ഞു. ഇതാകട്ടെ പൊതുവിതരണ സമ്പ്രദായത്തിനായി ധാന്യം വാങ്ങുന്നതിന് സർക്കാർ നിശ്ചയിച്ച താങ്ങുവിലയും.