വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമുള്ളതാക്കുന്നതാണ് പുതിയ തീരുമാനങ്ങള്‍:

വിദേശമലയാളികള്‍ക്കും മറ്റ് വിദേശ നിക്ഷേപകര്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ കൂടുതല്‍ കരുത്തോടെ ഇടപെടാന്‍ കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളില്‍ പ്രവാസികള്‍ക്ക് നേരിട്ട് നിക്ഷേപിക്കാവുന്ന പരിധി ധനമന്ത്രി ഇരട്ടിയാക്കി. നിലവിലുണ്ടായിരുന്ന 5 ശതമാനം എന്ന പരിധി 10 ശതമാനമായാണ് ഉയര്‍ത്തിയത്.പ്രവാസികള്‍ക്കും വിദേശത്ത് താമസിക്കുന്ന വ്യക്തികള്‍ക്കും ഇടനിലക്കാരില്ലാതെ നേരിട്ട് ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ 'പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സ്‌കീം' പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബജറ്റിലെ പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമുള്ളതാക്കുന്നതാണ് പുതിയ തീരുമാനങ്ങള്‍:

വ്യക്തിഗത പരിധി: ഒരാള്‍ക്ക് ഒരു കമ്പനിയില്‍ നിക്ഷേപിക്കാവുന്ന പരിധി 5% ല്‍ നിന്ന് 10% ആയി ഉയര്‍ത്തി.

മൊത്തം പരിധി: ഒരു കമ്പനിയിലെ ആകെ വിദേശ നിക്ഷേപ പരിധി 10% ല്‍ നിന്ന് 24% ആക്കി വര്‍ദ്ധിപ്പിച്ചു.

നേരിട്ടുള്ള നിക്ഷേപം: ഇനി മുതല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വഴിയല്ലാതെ തന്നെ പ്രവാസികള്‍ക്ക് നേരിട്ട് ഓഹരികള്‍ വാങ്ങാം.

ഗുണഭോക്താക്കള്‍: പ്രവാസി ഭാരതീയര്‍ , ഒസിഐ കാര്‍ഡുടമകള്‍, വിദേശ പൗരന്മാര്‍, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

എന്തുകൊണ്ട് ഈ മാറ്റം?

ഇന്ത്യന്‍ കമ്പനികളില്‍ കൂടുതല്‍ വിദേശ പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.

നേരിട്ടുള്ള ഇടപെടല്‍: നിലവില്‍ പല നൂലാമാലകളും കടമ്പകളും കടന്നാണ് വിദേശ നിക്ഷേപം എത്തിയിരുന്നത്. ഇത് ലളിതമാക്കുന്നതോടെ വിദേശത്തുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പാക്കാം. ദീര്‍ഘകാല നിക്ഷേപകര്‍ വിപണിയിലേക്ക് എത്തുന്നത് ഓഹരി വിലകള്‍ കൂടുതല്‍ കൃത്യതയോടെ നിശ്ചയിക്കപ്പെടാന്‍ സഹായിക്കും.

സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത്: കൂടുതല്‍ മൂലധനം ഒഴുകിയെത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമാകും.

ഈ പുതിയ ഇളവുകള്‍ പ്രധാനമായും താഴെ പറയുന്ന മേഖലകളിലാകും വലിയ ചലനമുണ്ടാക്കുക എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു:

ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ഐടി

ഫാര്‍മസ്യൂട്ടിക്കല്‍സ്

അടിസ്ഥാന സൗകര്യ വികസനം