ചെലവ് കുറയ്ക്കാനായാണ് നടപടി എന്നാണ് കമ്പനിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം

ദില്ലി: ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്‌ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വൈറ്റ്ഹാറ്റ് ജൂനിയർ, ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ 300 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ചെലവ് കുറയ്ക്കാനായാണ് നടപടി എന്നാണ് കമ്പനിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രിൽ-മെയ് മാസങ്ങളിൽ ഓഫീസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് 1,000-ലധികം ജീവനക്കാർ രാജിവെച്ചിരുന്നു. ഇത്തവണ, പിരിച്ചുവിട്ട ജീവനക്കാരിൽ ഭൂരിഭാഗവും പ്ലാറ്റ്‌ഫോമിലെ കോഡ്-ടീച്ചിംഗ്, സെയിൽസ് ടീമുകളിൽ നിന്നുള്ളവരായിരുന്നു. 

കൊവിഡ് മഹാമാരിക്ക് ശേഷം ആഗോള തലത്തിൽ തന്നെ സ്കൂളുകളും കോളേജുകളും ഫിസിക്കൽ ട്യൂഷൻ സെന്ററുകളും വീണ്ടും തുറക്കുന്നത് എഡ്‌ടെക് മേഖലയെ സാരമായി ബാധിച്ചു. 2020 ജൂലൈയിൽ ഏകദേശം 300 മില്യൺ ഡോളറിനാണ് ബൈജൂസ്‌ വൈറ്റ്ഹാറ്റ് ജൂനിയറിനെ സ്വന്തമാക്കിയത്. 2021 സാമ്പത്തിക വർഷത്തിൽ 1,690 കോടി രൂപയുടെ വൻ നഷ്ടമാണ് വൈറ്റ്ഹാറ്റ് ജൂനിയർ റിപ്പോർട്ട് ചെയ്തത്. അതേസമയം അതിന്റെ ചെലവ് 2,175 കോടി രൂപയായിരുന്നു. 2020 സാമ്പത്തിക വർഷത്തിലെ ചെലവ് 69.7 കോടി മാത്രമായിരുന്നു. 

അടുത്ത അധ്യയന വർഷത്തോടെ 10 ലക്ഷം സ്കൂൾ വിദ്യാർത്ഥികളിലേക്ക് മുൻനിര കോഡിംഗ് പാഠ്യപദ്ധതി എത്തിക്കാൻ ലക്ഷ്യമിട്ടിരുന്ന വൈറ്റ്ഹാറ്റ് ജൂനിയർ സ്കൂൾ ഡിവിഷനും അടച്ചുപൂട്ടി. വൈറ്റ്‌ഹാറ്റ് ജൂനിയർ ഓൺലൈനിൽ സംഗീതം പഠിപ്പിക്കുന്നതിലും ഗിറ്റാറും പിയാനോ ക്ലാസ്സുകളും പരാജയപ്പെട്ടു. 

പിരിച്ചുവിടുന്നതിന്റെ ഭാഗമായി പിരിച്ചുവിട്ട ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായി കമ്പനി അറിയിച്ചു.