ഖാരിഫ് സീസൺ: വൻ തോതിൽ നെല്ല് സംഭരിച്ച് കേന്ദ്ര സർക്കാർ; നേട്ടമായത് കർഷകർക്ക്
ഒക്ടോബറിലാണ് ഖാരിഫ് മാർക്കറ്റിങ് സീസൺ ആരംഭിച്ചത്.
ദില്ലി: ഖാരിഫ് വിള സീസണിൽ 1.23 ലക്ഷം കോടി രൂപയ്ക്ക് 651.07 ലക്ഷം മെട്രിക് ടൺ നെല്ല് വാങ്ങി സംഭരിച്ചതായി കേന്ദ്രസർക്കാർ. രാജ്യത്ത് നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ സമരം നടക്കുമ്പോഴാണ് ഈ നിലയിൽ കേന്ദ്രസർക്കാരിന്റെ പ്രതിരോധം.
ഒക്ടോബറിലാണ് ഖാരിഫ് മാർക്കറ്റിങ് സീസൺ ആരംഭിച്ചത്. നെല്ല് പ്രധാനമായും ഖാരിഫ് സീസണിലാണ് ഉണ്ടാവുന്നത്. ഫെബ്രുവരി 19 വരെ സംഭരിച്ച നെല്ലിന്റെ കണക്കാണിത്. ഇതേ കാലത്ത് കഴിഞ്ഞ സീസണിൽ സംഭരിച്ചത് 561.67 ലക്ഷം മെട്രിക് ടൺ നെല്ലാണ്. 15.91 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
കേന്ദ്രസർക്കാരിന്റെ ഈ നീക്കം രാജ്യത്തെ 93.93 ലക്ഷം കർഷകർക്ക് നേട്ടമായി. 1,22,922.58 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവാക്കിയത്. ഇതിൽ തന്നെ 202.82 ലക്ഷം മെട്രിക് ടൺ പഞ്ചാബിൽ നിന്ന് മാത്രമാണ് സംഭരിച്ചത്. ആകെ സംഭരണത്തിന്റെ 31.15 ശതമാനം വരുമിത്. ദില്ലി അതിർത്തികളിൽ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ മാസങ്ങളായി സമരം തുടരുമ്പോഴാണ് ഇതെന്നതാണ് പ്രധാനം.