മൊബൈൽ ഫോണുകളുടെ വില കുറയുന്നതിന് വഴിയൊരുങ്ങുന്നു, ഇറക്കുമതി തീരുവ കുറച്ച് കേന്ദ്രം
ഐഫോൺ, സാംസങ് എന്നിവയുടെ പ്രീമിയം ഫോണുകളുടെ വില കുറയുന്നതിന് തീരുമാനം വഴിവയ്ക്കും. ഐഫോൺ, സാംസങ് എന്നിവയുടെ പ്രീമിയം ഫോണുകളുടെ വില കുറയുന്നതിന് തീരുമാനം വഴിവയ്ക്കും.
![Centre slashes import duty on mobile phone components Centre slashes import duty on mobile phone components](https://static-ai.asianetnews.com/images/01f235bnrme2r1pkpsw5yw5b89/1st-april-mobile-price-increase-2-jpg_363x203xt.jpg)
രാജ്യത്ത് മൊബൈൽ നിർമ്മാണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, മൊബൈൽ ഫോണുകളുടെ നിർമ്മാണ ഘടകങ്ങളുടെ ഇറക്കുമതി തീരുവ 15 ൽ നിന്ന് 10 ശതമാനമായി കുറച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കി .ബാറ്ററി കവറുകൾ, മെയിൻ ലെൻസുകൾ, ബാക്ക് കവറുകൾ, മറ്റ് മെക്കാനിക്കൽ മെറ്റൽ വസ്തുക്കൾ തുടങ്ങിയ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനമായി കുറച്ചതായി ധനമന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. ഐഫോൺ, സാംസങ് എന്നിവയുടെ പ്രീമിയം ഫോണുകളുടെ വില കുറയുന്നതിന് തീരുമാനം വഴിവയ്ക്കും. സ്‌മാർട്ട്‌ഫോണുകളുടെ ഉൽപ്പാദനച്ചെലവ് താഴ്ത്താനും ചൈനയെയും വിയറ്റ്‌നാമിനെയും ആശ്രയിക്കുന്നത് കുറയ്ക്കാനും തീരുവയിൽ വരുത്തിയ കുറവ് സഹായകരമാകും.
ആപ്പിൾ പോലുള്ള കമ്പനികൾക്ക് തങ്ങളുടെ ഉയർന്ന നിലവാരമുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകൾ രാജ്യത്ത് തന്നെ നിർമ്മിക്കാൻ ഈ നീക്കം സഹായിക്കും. നിലവിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും രാജ്യത്ത് നിർമ്മിച്ചതാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി 100 ശതമാനം വർധിച്ച് 11.1 ബില്യൺ ഡോളറിലെത്തും. 2024 സാമ്പത്തിക വർഷത്തിൽ 15 ബില്യൺ ഡോളറിൻറെ കയറ്റുമതിയാണ് മൊബൈൽ നിർമാണ മേഖല പ്രതീക്ഷിക്കുന്നത്. നടപ്പുസാമ്പത്തിക വർഷം 49-50 ബില്യൺ ഡോളറിൻറെ മൊത്തം ഉൽപ്പാദനത്തിൽ കയറ്റുമതിയുടെ വിഹിതം 30 ശതമാനമായിരിക്കും.
മൊബൈൽ ഫോണുകളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കയറ്റുമതി കൂട്ടുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തെ സഹായിക്കുന്നതിനുമായി മൊബൈൽ ഫോൺ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനും ആവശ്യമുയർത്തിയിരുന്നു. കഴിഞ്ഞ ബജറ്റിൽ മൊബൈൽ ഫോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി മൊബൈൽ ക്യാമറ ഫോണുകളുടെ ചില ഘടകങ്ങളുടെ കസ്റ്റംസ് തീരുവ നീക്കം ചെയ്തിരുന്നു.